ആലപ്പുഴ ജില്ലാക്കോടതി പാലം നവീകരണം: ഹിയറിങ് 17നും 18നും
Mail This Article
ആലപ്പുഴ ∙ ജില്ലാക്കോടതി പാലം നവീകരണവുമായി ബന്ധപ്പെട്ട് കച്ചവട സ്ഥാപനങ്ങൾ വിട്ടുകൊടുക്കേണ്ടി വരുന്നവരുടെ അഭിപ്രായങ്ങളും ആക്ഷേപങ്ങളും കേൾക്കുന്നതിന് പബ്ലിക് ഹിയറിങ് നടത്തും. 17, 18 തീയതികളിൽ രാവിലെ 10 മുതൽ 4 വരെ ആലപ്പുഴ എസ്ഡിവി സെന്റിനറി ഹാളിലാണ് സ്ഥലമേറ്റെടുക്കൽ വിഭാഗം ഡപ്യൂട്ടി കലക്ടറുടെ നേതൃത്വത്തിൽ ഹിയറിങ് നടത്തുന്നത്.
ഇതുവരെ രേഖകൾ സമർപ്പിച്ചവർക്കുള്ള നഷ്ടപരിഹാരം കണക്കാക്കി വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. രേഖകൾ സമർപ്പിക്കാത്തവർക്കു രേഖകൾ നൽകി നഷ്ടപരിഹാരം ആവശ്യപ്പെടാനും സർക്കാർ പ്രഖ്യാപിച്ച പാക്കേജ് സംബന്ധിച്ച ആക്ഷേപമുണ്ടെങ്കിൽ അറിയിക്കാനുമാണ് ഹിയറിങ് നടത്തുന്നത്.
സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ട പുനരധിവാസ പാക്കേജിൽ നിലവിൽ 59 പേർക്കുള്ള നഷ്ടപരിഹാരമാണ് വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ആകെ 25.48 ലക്ഷം രൂപയാണ് ഇവർക്കുള്ള നഷ്ടപരിഹാരം കണക്കാക്കിയിരിക്കുന്നത്. സ്വകാര്യ ഉടമസ്ഥതയിലുള്ള ഭൂമിയിൽ കച്ചവടം നടത്തിയിരുന്നതും തൊഴിലെടുത്തിരുന്നതുമായ 47 പേരുടെയും പുറമ്പോക്ക് ഭൂമിയിൽ കച്ചവടം നടത്തുകയും തൊഴിൽ ചെയ്തിരുന്നവരുമായ 12 പേരുടെയും പട്ടികയാണ് പ്രാഥമിക വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടുതൽ പേരുടെ വ്യാപാര സ്ഥാപനങ്ങൾ ഒഴിപ്പിക്കേണ്ടി വരുമെന്ന് സ്ഥലമേറ്റെടുക്കൽ വിഭാഗം അറിയിച്ചു.
നിലവിൽ കണക്കാക്കിയ നഷ്ടപരിഹാരം ഇങ്ങനെ
∙ പുറമ്പോക്കിൽ നിന്നു കുടിയൊഴിക്കപ്പെടുന്നവർക്ക് – മാസം 5000 രൂപ വീതം 6 മാസത്തേക്ക് ആകെ 30,000 രൂപ. ആകെ 9 പേർക്കായി 2.7 ലക്ഷം.
∙ കുടിയൊഴിക്കപ്പെട്ട മാടക്കടക്കാർക്ക് ഒറ്റത്തവണ ധനസഹായം – 25,000 രൂപ വീതം. ആകെ രണ്ടു പേർക്ക് 50,000 രൂപ.
∙ കൈത്തൊഴിലാളികൾക്കും ചെറുകിട വ്യാപാരികൾക്കും ഒറ്റത്തവണ സഹായം – 50,000 രൂപ വീതം. ആകെ 24 പേർക്കായി 12 ലക്ഷം.
∙ കുടിയൊഴിക്കപ്പെട്ട വാടകക്കാർക്ക് ഒറ്റത്തവണ സഹായം – 2 ലക്ഷം രൂപ. ഒരാൾക്ക്.
∙ കുടിയൊഴിക്കപ്പെട്ട തൊഴിലാളികൾക്കുള്ള നഷ്ടപരിഹാരം – 6,000 രൂപ വീതം 6 മാസത്തേക്ക് ആകെ 36,000 രൂപ. ആകെ 23 പേർക്കായി 8.28 ലക്ഷം