കൂട്ടമായെത്തിയ തെരുവുനായ്ക്കൾ 350 താറാവുകളെ തെരുവുനായ്ക്കൾ കൊന്നു
Mail This Article
തുറവൂർ ∙ ചന്തിരൂരിൽ കൂട്ടമായെത്തിയ തെരുവുനായ്ക്കൾ 350 താറാവുകളെ കടിച്ചുകൊന്നു. ചന്തിരൂർ പുന്നത്തറ കടത്തു റോഡിന് സമീപത്തെ പാലേക്കാട്ടുകളത്തിൽ ബിനുവിന്റെ താറാവുകളാണ് ചത്തത്. ഒന്നരലക്ഷം രൂപയുടെ നഷ്ടമുണ്ടായി. അരൂർ മേഖലയിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് തെരുവുനായ്ക്കൾ താറാവുകളെ കടിച്ചു കൊല്ലുന്നത്. വീടിന് അൻപത് മീറ്റർ മാറി കൂടു കെട്ടിയാണ് വർഷങ്ങളായി ബിനു താറാവുകളെ വളർത്തിയിരുന്നത്.
കോവിഡ് പ്രതിസന്ധിക്കിടെ സഹകരണ ബാങ്കിൽ നിന്ന് ലോണെടുത്താണു ബിനു താറാവ് കൃഷി ആരംഭിച്ചത്. 600 താറാവുകളെയാണു വളർത്തുന്നത്. ഞായറാഴ്ച പുലർച്ചെ നായ്ക്കളുടെ കുര കേട്ടു വീട്ടുകാർ ഇറങ്ങി നോക്കിയപ്പോഴാണ് പത്തിലധികം നായ്ക്കളുടെ ആക്രമണത്തിൽ 4 മാസം പ്രായമായ താറാവുകളെ ചത്തനിലയിൽ കണ്ടത്. ബിനുവിന്റെ വീടിനു സമീപത്ത് താറാവുകൃഷി ചെയ്യുന്ന മറ്റു 3 വീടുകളിലും തെരുവുനായ്ക്കളുടെ ശല്യം ഉണ്ടായെന്നു പറയുന്നു.
അവിടങ്ങളിൽ വളർത്തിയിരുന്ന താറാവുകൾ നായ്ക്കളെ കണ്ട് സമീപത്തെ ജലാശയത്തിലേക്ക് ഇറങ്ങി രക്ഷപ്പെടുകയായിരുന്നു. അരൂരിൽ നിന്നെത്തിയ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ ബിനുവിന്റെ വീട്ടിലെത്തി താറാവുകളെ പരിശോധിച്ചു. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്നും ഇവയെ നിയന്ത്രിക്കാൻ ഒട്ടേറെത്തവണ നിവേദനം നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും ചന്തിരൂർ പുന്നത്തറ കടത്ത് റോഡ് റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ഇ.സി.ബെന്നി പറഞ്ഞു കഴിഞ്ഞ വ്യാഴാഴ്ച എഴുപുന്ന പള്ളിക്കേപ്പറമ്പിൽ ജോർജ് കുട്ടിയുടെ 90 താറാവുകളെ തെരുവ് നായ്ക്കൾ കടിച്ചു കൊന്നിരുന്നു. ജോർജ് കുട്ടിക്ക് 35000 രൂപയുടെ നഷ്ടമാണ് ഉണ്ടായത്.