പരുക്കേറ്റ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരിച്ച കേസ്; ദുരൂഹത നീങ്ങിയില്ല...
Mail This Article
മുഹമ്മ ∙ പരുക്കേറ്റ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരിച്ച കേസിൽ ദുരൂഹത നീങ്ങിയില്ല. മകന്റെ മർദനമേറ്റാണു മരിച്ചതെന്ന് സംശയമുയർന്നതിനെത്തുടർന്ന് മകൻ പൊലീസ് നിരീക്ഷണത്തിലാണ്. കഞ്ഞിക്കുഴി പഞ്ചായത്ത് 7–ാം വാർഡ് രാധാഭവത്തിൽ മുരളിയാണ് (65) കഴിഞ്ഞദിവസം രാവിലെ മരിച്ചത്. കഴുത്തിന്റെ ഭാഗത്തെ കശേരുക്കൾക്ക് ഏറ്റ ക്ഷതമാണു മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക സൂചന.
എന്നാലിത് അടിയേറ്റതു മൂലമാണോ എന്നു സ്ഥിരീകരിക്കാനായിട്ടില്ല. വീഴ്ചയിലും ഇങ്ങനെ സംഭവിക്കാമെന്നാണ് പോസ്റ്റ്മോർട്ടത്തിനു നേതൃത്വം നൽകിയ ഡോക്ടർ അറിയിച്ചതെന്ന് മാരാരിക്കുളം സിഐ എസ്.രാജേഷ് പറഞ്ഞു. മുരളിയെ മകൻ ലാൽമോൻ മർദിച്ചതിനു ദൃക്സാക്ഷികളില്ല. മുരളി പശുവിനെ അഴിച്ചുകെട്ടുന്നതിനിടെ കയറിൽ തട്ടി വീണതായാണു ഭാര്യയുടെ മൊഴി.
എന്നാൽ, ലോട്ടറി വിൽപനക്കാരനായ മുരളിയെ 16ന് വാക്കുതർക്കത്തെത്തുടർന്ന് മകൻ അടിച്ചതായാണ് നാട്ടുകാർ പൊലീസിൽ അറിയിച്ചത്. ലോറി ഡ്രൈവറായ ലാൽമോൻ മദ്യലഹരിയിൽ മാതാപിതാക്കളെ മർദിക്കാറുണ്ടെന്നും പറഞ്ഞിരുന്നു. മേലുദ്യോഗസ്ഥരുമായി ചർച്ച ചെയ്ത് തുടർനടപടി സ്വീകരിക്കാനാണ് പൊലീസിന്റെ തീരുമാനം.