വ്യാജമദ്യം പിടികൂടിയ സംഭവം: 2 പേർകൂടി അറസ്റ്റിൽ
Mail This Article
അമ്പലപ്പുഴ ∙ ആൾത്താമസമില്ലാത്ത വീട്ടിൽ നിന്നു വ്യാജമദ്യവും സ്പിരിറ്റും പിടികൂടിയ കേസിൽ 2 പേരെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഒന്നാം പ്രതി പൂറക്കാട് കരൂർ രോഹിണിനിവാസിൽ ശ്രീരാജ് (29), 5ാം പ്രതി പുന്നപ്ര വടക്ക് പറവൂർ പുത്തൻചിറ വീട്ടിൽ പി.എ.ഷിബു(44) എന്നിവരെയാണ് പൊള്ളാച്ചിയിൽ നിന്നു പിടികൂടിയത്. കേസിൽ കരുമാടി ലക്ഷം വീട് രാഹുൽ(29), പുന്നപ്ര സ്വദേശി കളരിക്കൽ മനോജ് (33) എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു.
കരൂർ കാഞ്ഞൂർമഠത്തിനു സമീപത്തെ വീട്ടിൽ നിന്ന് 1000 ലീറ്ററിൽ അധികം മദ്യവും സ്പിരിറ്റുമാണ് കഴിഞ്ഞ ഡിസംബർ 10നു പിടികൂടിയത്. ലോക്ഡൗൺ തുടങ്ങിയ സമയം മുതൽ പ്രതികൾ കാലിത്തീറ്റ ഇറക്കുമതിയുടെ മറവിൽ സ്പിരിറ്റ് എത്തിച്ചു വ്യാജ വിദേശ മദ്യം നിർമിച്ചു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിച്ചു നൽകുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. മദ്യം നിറച്ച് ലേബൽ ചെയ്യാൻ ആവശ്യമായ സ്റ്റിക്കർ, ഹോളോ ഗ്രാം, കുപ്പികൾ എന്നിവയും തമിഴ്നാട്ടിൽ നിന്നു ഇടനിലക്കാർ വഴി ഇറക്കുമതി ചെയ്തിരുന്നു.
കൃത്രിമ നിറങ്ങളും എസൻസും വീട്ടിൽ നിന്നു പൊലീസ് പിടികൂടിയിരുന്നു. ഡിവൈഎസ്പി എസ്.ടി. സുരേഷ്കുമാർ, സിഐ എസ്. ദ്വിജേഷ്, എഎസ്ഐ സജിമോൻ, ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡിലെ എബി തോമസ്, എം.കെ.വിനിൽ, ടോണി വർഗീസ്, ഹരികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.