ADVERTISEMENT

ഹരിപ്പാട് ∙ വീയപുരത്ത് തീറ്റാൻ കൊണ്ടു വന്ന താറാവുകൾക്ക് പക്ഷിപ്പനി സ്ഥിരീകരിച്ച സംഭവത്തിൽ താറാവു കർഷകനെതിരെ പൊലീസ് കേസ് എടുക്കും. താമരക്കുളം സിംറയിൽ ഷെഫീക്കിനെതിരെയാണ് ദുരന്ത നിവാരണ നിയമ പ്രകാരം  വീയപുരം പൊലീസ് കേസ് എടുക്കുക. പള്ളിപ്പാട്, കരുവാറ്റ, തകഴി പഞ്ചായത്തുകളിൽ പക്ഷിപ്പനി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നതിനാൽ സമീപത്തെ വീയപുരം പഞ്ചായത്തിൽ താറാവുകളെ കടത്തുന്നത് ജില്ലാ കലക്ടർ നിരോധിച്ചിരുന്നു. ഇത് നിലനിൽക്കുന്ന സമയത്ത് ഷെഫീക്ക് താമരക്കുളത്തു നിന്നു താറാവുകളെ തീറ്റാൻ വീയപുരം വെള്ളംകുളങ്ങരയിൽ എത്തിച്ചു. 

ഇതിനു പിന്നാലെയാണ് താറാവുകൾക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചത്. 8600 താറാവുകളെയാണു വെള്ളംകുളങ്ങരയിൽ എത്തിച്ചത്. ഇവയിൽ അവശേഷിച്ച 6920 താറാവുകളെയാണ് ഇന്നലെ കൊന്നു നശിപ്പിച്ചത്. നിരോധനം മറികടന്ന് താറാവുകളെ വീയപുരത്ത് എത്തിച്ചതിനാൽ നശിപ്പിച്ച താറാവുകൾക്ക് നഷ്ടപരിഹാരം നൽകേണ്ടെന്ന് കഴിഞ്ഞദിവസം ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചിരുന്നു. നഷ്ടപരിഹാരം നൽകില്ലെന്നു ഉടമയെ രേഖാമൂലം അറിയിക്കുകയും ചെയ്തിരുന്നു. 

എന്നാൽ വീയപുരത്ത് നിരോധനം ഉണ്ടെന്ന കാര്യം അറിയില്ലായിരുന്നെന്നും താറാവുകളെ നോക്കുന്ന ജോലിക്കാരൻ വീയപുരം സ്വദേശിയായതിനാലണ് താറാവുകളെ തീറ്റാനായി എത്തിച്ചതെന്നുമാണ് ഷെഫീക് പറയുന്നത്. ലോൺ എടുത്താണ് താറാവുകളെ വളർത്തുന്നതെന്നും 18 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നും കർഷകൻ പറഞ്ഞു. പക്ഷിപ്പനി സ്ഥിരീകരിച്ച താറാവുകൾ കിടന്നിരുന്ന സ്ഥലത്തെ തൂവലുകൾ ഉൾപ്പെടെയുള്ളവ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ഇന്നലെ നശിപ്പിച്ചു. നാളെ പ്രദേശത്ത് അണുനശീകരണ പ്രവൃത്തികൾ നടത്തും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com