ജോലി വാഗ്ദാനം ചെയ്ത് ഹരിപ്പാട്ടും തട്ടിപ്പ്
Mail This Article
ഹരിപ്പാട്∙മാന്നാർ സ്വദേശികളായ യുവാക്കൾക്ക് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയവർ ഹരിപ്പാട്ടും സമാന രീതിയിൽ തട്ടിപ്പു നടത്തിയതായി പരാതി. തട്ടിപ്പ് നടത്തിയ കോഴിക്കോട് കണ്ണാടിക്കൽ വേങ്ങേരി ശ്രീഹരിചേതന വീട്ടിൽ സന്ദീപ്( 42 ) മാന്നാറിൽ അറസ്റ്റിലായതോടെയാണ് പള്ളിപ്പാട് സ്വദേശി പരാതിയുമായി ഹരിപ്പാട് സ്റ്റേഷനിലെത്തിയത്. ആരോഗ്യവകുപ്പിലെ അറ്റൻഡർ തസ്തികയിലേക്ക് താൽക്കാലിക നിയമനം സ്ഥിരപ്പെടുത്തി നൽകാം എന്ന് വാഗ്ദാനം ചെയ്താണ് പണം തട്ടിയത്. 2021 മാർച്ച് മുതൽ മേയ് വരെ രണ്ടു തവണയായി അഞ്ചു ലക്ഷം രൂപ സന്ദീപിന് കൈമാറിയതായി പരാതിയിൽ പറയുന്നു. ഹരിപ്പാട് പൊലീസ് കേസെടുത്തു.
പ്രതികൾ റിമാൻഡിൽ
മാന്നാർ ∙ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ പ്രതികളെ റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം അറസ്റ്റിലായ കോഴിക്കോട് കണ്ണാടിക്കൽ വെങ്ങേരി ശ്രീഹരി, ചേതന വീട്ടിൽ കെ.പി.സന്ദീപ്, തിരുവനന്തപുരം തൈക്കാട് ആഞ്ജനേയ വീട്ടിൽ ഡി.ശങ്കർ (52) എന്നിവരെയാണ് റിമാൻഡ് ചെയ്തത്. എയർപോർട്ടിൽ ക്യാബിൻ ക്രൂ ആയും റെയിൽവേ ഡിവിഷനൽ ഓഫിസ് ജോലിയും തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് ഒട്ടേറെ യുവാക്കളിൽ നിന്നു 14 ലക്ഷം രൂപയോളം തട്ടിയെടുത്ത കേസിലാണ് ഇവരെ മാന്നാർ പൊലീസ് അറസ്റ്റു ചെയ്തത്.