ADVERTISEMENT

ആലപ്പുഴ ∙ ചേർത്തല വാരനാട് സ്വദേശി കോട്ടയം നഗരത്തിലെ എടിഎമ്മിൽ നിന്നു പണം പിൻവലിച്ച് പുറത്തിറങ്ങിയ ഉടൻ ഒടിപി ആവശ്യപ്പെട്ട് ഫോൺ കോളെത്തി. അക്കൗണ്ട് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനാണെന്നു പറഞ്ഞു. കോളർ ഐഡിയിൽ ബാങ്കിന്റെ പേര് തെളിഞ്ഞതിനാൽ സംശയം തോന്നിയില്ല. ഒരു മണിക്കൂറിനു ശേഷം 38,000 രൂപ പിൻവലിച്ചെന്ന സന്ദേശം ലഭിച്ചപ്പോഴാണു തട്ടിപ്പിനിരയായെന്നു മനസ്സിലായത്.

കോവിഡിനു ശേഷം ഡിജിറ്റൽ പണമിടപാടുകൾ വർധിച്ചതിനൊപ്പം ഓൺലൈൻ തട്ടിപ്പുകളും വളർന്നു. ബാങ്കിൽ നിന്നാണെന്നും മറ്റും പറഞ്ഞ് അക്കൗണ്ട് വിവരങ്ങളും ഒടിപിയും തട്ടിയെടുത്ത് പണം തട്ടുന്ന വിദ്യ ദിവസം തോറും പരിഷ്കരിക്കുകയാണ് തട്ടിപ്പുകാർ. ഫെയ്സ്ബുക്കിൽ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കി മെസഞ്ചർ വഴി പണം തട്ടിയൊടുക്കുന്നതൊന്നും ഒരു പുതുമ അല്ലാതായിരിക്കുന്നു. ഹണിട്രാപ്പിനായി പ്രധാനമായും സമൂഹമാധ്യമങ്ങളാണ് ഉപയോഗിക്കുന്നത്. സുഹൃത്തുക്കളായതിനു ശേഷം വിഡിയോ കോളിലൂടെ സംസാരിക്കുന്നു. പിന്നീട് ബ്ലാക്മെയിൽ ചെയ്യുന്നു. പണം നഷ്ടമാകുന്ന ഭൂരിഭാഗം പേരും പരാതിപ്പെടാത്തതിനാൽ വളരെക്കുറച്ച് സംഭവങ്ങളെ പുറത്തറിയുന്നുള്ളു. എന്നിട്ടും പൊലീസ് സൈബർ സെല്ലിൽ പരാതികളുടെ എണ്ണം നാൾക്കുനാൾ കൂടിവരികയാണ്.

നമ്മൾ എന്നു പഠിക്കും ?

ഓൺലൈൻ തട്ടിപ്പുകൾ പല രൂപത്തിലും ഭാവത്തിലും എത്തുന്നുണ്ട്. തട്ടിപ്പുകളെ എങ്ങനെ നേരിടാമെന്ന് ജില്ലാ സൈബർ ക്രൈം ഇൻസ്പെക്ടർ എം.കെ.രാജേഷ് പറയുന്നു.

സംശയിക്കുന്നത് അവരറിയരുത്...

നമ്മളെ പറ്റിക്കുന്നതായി സംശയം തോന്നിയാൽ ആദ്യം സൈബർ പൊലീസിനെ അറിയിക്കുക. സംശയമുള്ളതായി അവരെ അറിയിക്കരുത്. അങ്ങനെ സംഭവിച്ചാൽ അവരെ പിടികൂടുക പ്രയാസമാകും.ഒടിപി, കെവൈസി വിവരങ്ങൾ ചോദിച്ച് ബാങ്കുകളിൽ നിന്നു വിളിക്കില്ല. ബാങ്കുകളുടെ കസ്റ്റമർ കെയർ നമ്പറുകൾ അവരുടെ ഔദ്യോഗിക വെബ്സൈറ്റുകളിൽ നിന്നു മാത്രം എടുക്കുക. മെസേജുകൾക്ക് മറുപടി നൽകുന്നതിനു മുൻപ് ബാങ്കുകളിൽ വിളിച്ച് അന്വേഷിക്കുക. സമൂഹ മാധ്യമങ്ങളിലെ വിവരങ്ങൾ വഴിയാണ് തട്ടിപ്പുകാർ നിങ്ങളിലേക്കെത്തുന്നത്. നിങ്ങൾ നൽകിയിരിക്കുന്ന വിവരങ്ങൾ ആർക്കൊക്കെ കാണാം എന്നു തീരുമാനിക്കുക. പരിചയമില്ലാത്തവരെ സുഹൃത്തുക്കളാക്കാതിരിക്കുക.എന്തെങ്കിലും തട്ടിപ്പിന് ഇരയായി എന്നു തോന്നിയാൽ സൈബർ പൊലീസിൽ പരാതി നൽകുക.

തട്ടിപ്പിന്റെ നൈജീരിയൻ വഴി !

CYBER-ATTACK/

ജില്ലയിലെ റിട്ട.അധ്യാപികയ്ക്ക് പൂർവവിദ്യാർഥിയുടേത് എന്ന വ്യാജേന ഫെയ്സ്ബുക് സന്ദേശം ലഭിച്ചു. അധ്യാപികയുടെ പിറന്നാളിനു ആശംസ അറിയിച്ചതിനൊപ്പം വിലപിടിപ്പുള്ള സമ്മാനവും അയയ്ക്കുന്നുണ്ടെന്നു അറിയിച്ചു. ഒരാഴ്ചയ്ക്കു ശേഷം ഡൽഹി രാജ്യാന്തര വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗത്തിൽ നിന്നെന്നു പറഞ്ഞ് ഫോൺ വിളിയെത്തി. സമ്മാനം ലഭിക്കണമെങ്കിൽ ടാക്സായി 10 ലക്ഷം രൂപ അടയ്ക്കണം. അധ്യാപിക അടച്ചു.

സമ്മാനം ലഭിക്കാത്തതിനേ തുടർന്ന് സൈബർ പൊലീസിൽ പരാതിപ്പെട്ടപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം അറിയുന്നത്. ഇത്തരത്തിലുള്ള ഓൺലൈൻ തട്ടിപ്പുകളാണ് ഇന്ന് ഏറ്റവും കൂടുതൽ. 10ലക്ഷം രൂപയ്ക്കു മുകളിലുള്ള തട്ടിപ്പുകളിലെ പ്രതികളിലേറെയും നൈജീരിയക്കാരായിരിക്കുമെന്ന് സൈബർ പൊലീസ് പറയുന്നു. ഫെയ്സ്ബുക്കിലൂടെ വ്യക്തി വിവരങ്ങൾ മനസ്സിലാക്കിയതിനു ശേഷം സുഹൃത്തുക്കളാകും. തുടർന്നുസമ്മാനം അല്ലെങ്കിൽ വിവാഹ വാഗ്ദാനങ്ങൾ നടത്തുന്നു. പിന്നീട് ടാക്സ് അടയ്ക്കാൻ ഇന്ത്യൻ രൂപ ആവശ്യപ്പെടും. ഇവർ നൽകുന്ന വ്യാജ വെബ്സൈറ്റിലായിരിക്കും പണമിടപാട് നടത്തുന്നത്.

എസ്എംഎസ് പ്രശ്നമാണ് !

‘കറന്റ് ബില്ലടയ്ക്കാനുള്ള അവസാന തീയതി ഇന്നാണ്. താഴെ നൽകിയിരിക്കുന്ന ലിങ്കിൽ കയറി ബിൽ അടയ്ക്കുക.’ ഏറ്റവും പുതിയ തട്ടിപ്പ് മാർഗമാണിത്. സന്ദേശം ലഭിച്ച ഒരു വ്യക്തി ലിങ്കിൽ കയറി വിവരങ്ങൾ നൽകി. ബാങ്ക് വിവരങ്ങൾ നൽകുന്നതിനിടെ ചെറിയ സംശയം തോന്നിയതിനാൽ സൈബർ പൊലീസിൽ അന്വേഷിച്ചു. ലിങ്കിൽ കയറി ബില്ലടയ്ക്കുന്നവരുടെ പരാതികൾ ദിവസേന ജില്ലാ സൈബർ സെൽ ഓഫിസിൽ ലഭിക്കുന്നുണ്ട്. വലിയ തുകകൾ ലോട്ടറി അടിച്ചിട്ടുണ്ടെന്നും ലഭിക്കുന്നതിനായി നിശ്ചിത തുക ആദ്യം അടയ്ക്കണമെന്നുള്ള പഴയ വിദ്യകളിൽ വീഴുന്നവർ ഇന്നുമുണ്ട്.

ഒടിപി, കെവൈസി വിവരങ്ങൾ ആർക്കും പങ്കുവയ്ക്കരുതെന്ന് ബാങ്കുകൾ ദിവസേന പലതവണ അറിയിക്കുന്നുണ്ടെങ്കിലും പലരും വീണ്ടും അതേ കുഴിയിൽ ചാടുന്നു. ചാരിറ്റി പ്രവർത്തനത്തിനെന്ന വ്യാജേന 10 ലക്ഷം രൂപ നൽകി പറ്റിക്കപ്പെട്ട പരാതിയിൽ ജില്ലാ സൈബർ പൊലീസ് അന്വേഷണം നടത്തി. ബാങ്ക് അക്കൗണ്ടിൽ നൽകിയിരുന്ന വിലാസം അന്വേഷിച്ച് ഉത്തർപ്രദേശിലെ ഗൗതംബുദ്ധ നഗറിലെത്തി. എന്നാൽ വിലാസത്തിൽ പറഞ്ഞിരിക്കുന്ന ഒരു വീട് അവിടെ കണ്ടെത്താൻ കഴിഞ്ഞില്ല.

ഓൺലൈൻ വായ്പത്തട്ടിപ്പ്; പരാതി

അമ്പലപ്പുഴ ∙ ഓൺലൈൻ വഴി വായ്പ തരപ്പെടുത്തി നൽകാമെന്ന് വിശ്വസിപ്പിച്ച് സ്ത്രീകളുടെ ഫോൺ നമ്പറും പാൻകാർഡ് ആധാർ വിവരങ്ങളും തരപ്പെടുത്തി ദുരുപയോഗം ചെയ്യുന്നതായി വ്യാപക പരാതി. വായ്പ നൽകുന്നതിനുള്ള ചാർജിനത്തിൽ 10,000 രൂപ ഗൂഗിൾ പേ വഴി വാങ്ങിയാണ് തട്ടിപ്പ്. തുടർന്നു വായ്പ ആവശ്യപ്പെട്ടവരുടെ കോൺടാക്ട് ലിസ്റ്റിലെ നമ്പറുകളിലേക്ക് അശ്ലീല വിഡിയോകളും മോശപ്പെടുത്തുന്ന സന്ദേശങ്ങളും അയയ്ക്കുന്നതായും അമ്പലപ്പുഴ പൊലീസിനു ലഭിച്ച പരാതിയിൽ പറയുന്നു.

ഈടില്ലാതെ അര ലക്ഷം രൂപ വായ്പ നൽകാമെന്ന് സന്ദേശം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ ആവശ്യപ്പെട്ട പ്രകാരം അമ്പലപ്പുഴ സ്വദേശിനിയായ വീട്ടമ്മ പാൻകാർഡിന്റെയും ആധാർ കാർഡിന്റെയും പകർപ്പ് അയച്ചു നൽകി. തുടർന്ന് 3000 രൂപ വീട്ടമ്മയുടെ  അക്കൗണ്ടിലേക്ക് അയച്ചു കൊടുത്തു. പിന്നീട് സർവീസ് ചാർജിനത്തിൽ 10000 രൂപ തിരികെ അയയ്ക്കാൻ ആവശ്യപ്പെട്ടു. ആദ്യം 5000 രൂപ അയച്ചു നൽകി. തുക പൂർണമായും അയയ്ക്കാതിരുന്നതിന്റെ അടുത്തദിവസം വീട്ടമ്മയെ മോശപ്പെടുത്തുന്ന സന്ദേശം ഇവരുടെ കോൺടാക്ട് ലിസ്റ്റിലെ നമ്പറുകളിലേക്ക് എത്തി. ഇതിനിടെ വീട്ടമ്മയു‌ടെ സഹോദരൻ ബാക്കി 5000  രൂപ കൂടി അയച്ചു നൽകി.  പരാതി അന്വേഷിച്ചു വരുന്നതായി സ്റ്റേഷൻ ഓഫിസർ എസ്. ദ്വിജേഷ് അറിയിച്ചു.  വീട്ടമ്മ സൈബർ ക്രൈം സെല്ലിലും പരാതി നൽകിയിട്ടുണ്ട്.

വിവാഹ വാഗ്ദാനം നൽകി തട്ടിപ്പ് നൈജീരിയൻ യുവാവ് പൊലീസ് കസ്റ്റഡിയിൽ

ആലപ്പുഴ ∙ വിവാഹ വാഗ്ദാനം നൽകി ആലപ്പുഴ സ്വദേശിനിയിൽ നിന്ന് 10 ലക്ഷം രൂപ ഓൺലൈനിലൂടെ തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ നൈജീരിയൻ യുവാവിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. ഗ്രേറ്റർ നോയിഡയിൽ നിന്നു അറസ്റ്റിലായ എനുക അരിൻസി ഇഫെന്നയെ (36) ആണ് ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയുടെ ചുമതലയുള്ള ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി 21 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. ചോദ്യം ചെയ്യലിന്റെ ആദ്യഘട്ടത്തിൽ സഹകരിക്കാതിരുന്ന പ്രതി കസ്റ്റഡിയിൽ വിട്ടശേഷം ചോദ്യങ്ങൾക്ക് മറുപടി നൽകാൻ താൽപര്യം കാട്ടുന്നതായും പൊലീസ് അറിയിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com