നൂറനാട് ലെപ്രസി സാനറ്റോറിയത്തിലെ അന്തേവാസികൾക്ക് ലഭിക്കുന്നത് അമ്മമാരുടെ സ്നേഹലാളനം
Mail This Article
ചാരുംമൂട് ∙ സിസ്റ്റർമാരുടെ കരസ്പർശമേൽക്കുമ്പോൾ നൂറനാട് ലെപ്രസി സാനറ്റോറിയത്തിലെ അന്തേവാസികൾക്ക് ലഭിക്കുന്നത് സ്വന്തം അമ്മമാരുടെ സ്നേഹലാളനം. അതുകൊണ്ടാകണം, തങ്ങൾക്കു പരിചരണമേകുന്ന സിസ്റ്റർമാരെ അവർ അമ്മമാർ എന്നു വിളിക്കുന്നത്. 1934ൽ നൂറനാട് ലെപ്രസി സാനറ്റോറിയം പ്രവർത്തനം തുടങ്ങിയ കാലംതൊട്ട് ഇവിടത്തെ അന്തേവാസികളെ ശുശ്രൂഷിക്കുന്നത് ഹോളി ക്രോസ് സിസ്റ്റേഴ്സാണ്. നഴ്സിങ് വിഭാഗത്തിൽ ബിരുദമെടുത്ത സിസ്റ്റർമാരാണ് ഇവിടത്തെ അന്തേവാസികൾക്കു താങ്ങും തണലുമായി കൂടെയുള്ളത്.
1934ൽ ഇവിടെ രണ്ടായിരത്തോളം അന്തേവാസികളുണ്ടായിരുന്നു. നിലവിൽ 122 പേരുണ്ട്. സിസ്റ്റർ ഷാരോൺ, സിസ്റ്റർ ജെയിൻ, സിസ്റ്റർ ലൈസ, സിസ്റ്റർ സിൽവി എന്നിവരാണ് രാപകലില്ലാതെ അന്തേവാസികൾക്ക് അഭയമാകുന്നത്. അന്തേവാസികൾക്ക് മരുന്ന് നൽകുക, മുറിവുകൾ വൃത്തിയാക്കി മരുന്നുവയ്ക്കുക, ഇൻസുലിൻ എടുക്കുക തുടങ്ങിയവയാണ് പ്രധാനമായും ചെയ്യുന്നത്.തുടക്കത്തിൽ 50 രൂപയായിരുന്നു ഇവർക്ക് ഓണറേറിയമായി ലഭിച്ചിരുന്നത്. ഇപ്പോൾ ലഭിക്കുന്നത് 11000 രൂപയാണ്. ഈ വരുമാനംകൊണ്ടു വേണം നിത്യ ചെലവുകൾ നടത്താൻ. ഷാരോൺ പാലാ സ്വദേശിനിയും ജെയിനും ലൈസയും കോട്ടയം സ്വദേശിനികളുമാണ്. സിൽവി പിറവം സ്വദേശിനിയാണ്.