കാലാവധി കഴിഞ്ഞ 96 കവർ പാൽ, പഴകിയ എണ്ണ, അഴുകിയ മത്സ്യം: മിന്നൽ പരിശോധനയിൽ സർക്കാർ റെസ്റ്റ് ഹൗസും കുടുങ്ങി
Mail This Article
മാവേലിക്കര ∙ നഗരസഭ പരിധിയിലെ ഹോട്ടലുകളിലും ബേക്കറികളിലും നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ പൊതുമരാമത്ത് റെസ്റ്റ് ഹൗസ് കന്റീൻ ഉൾപ്പെടെ 8 കടകളിൽ നിന്നു പഴകിയ ഭക്ഷണം പിടിച്ചെടുത്തു. മിച്ചൽ ജംക്‌ഷൻ ബേക്ക് ഹൗസ്, ഹോട്ടൽ സത്രം, ഡെയ്‌ലി ബേക്ക്സ്, എഎസ്എം കൂൾബാർ, ജോയ്സ് കഫേ, ഹോട്ടൽ പാലസ്, തഴക്കര ഹോട്ടൽ ഡിലൈറ്റ് എന്നിവിടങ്ങളിൽ നിന്നായി ഉപയോഗ രഹിതമായ ഇറച്ചി, മത്സ്യം, പൊറോട്ട, ചപ്പാത്തി, കറികൾ, അഴുകിയ മത്സ്യങ്ങൾ, ഭക്ഷ്യയോഗ്യമല്ലാത്ത ബിരിയാണി, ഫ്രൈഡ് റൈസ്, കാലാവധി കഴിഞ്ഞ 96 കവർ പാൽ, പഴകിയ എണ്ണ തുടങ്ങിയവ പിടിച്ചെടുത്തു.
പരിശോധനകൾക്കു ഹെൽത്ത് സൂപ്പർവൈസർ എ.എസ്.പ്രമോദ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ സുനിൽകുമാർ, അശ്വതി ജി.ശിവൻ, സ്മിത രവീന്ദ്രനാഥൻപിളള എന്നിവർ നേതൃത്വം നൽകി. മോശമായ സാഹചര്യത്തിൽ പ്രവർത്തിച്ചിരുന്ന ഭക്ഷണശാലകൾക്കു ന്യൂനതകൾ പരിഹരിക്കാൻ 7 ദിവസത്തെ സമയം അനുവദിച്ച് നോട്ടിസ് നൽകി. നഗരസഭാ ലൈസൻസ് എടുത്തിട്ടില്ലാത്ത 6 സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ പരിശോധനകളുണ്ടാകുമെന്നു നഗരസഭ സെക്രട്ടറി മേഘ മേരി കോശി അറിയിച്ചു.