ദേശീയപാതയോരത്തെ അടച്ചു പൂട്ടിയ ഫാക്ടറിയിൽ തീപിടിത്തം
Mail This Article
കലവൂർ ∙ ദേശീയപാതയോരത്തെ അടച്ചു പൂട്ടിയ ഫാക്ടറിയിൽ നിന്നു തീ ഉയർന്നത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കി. 9 വർഷമായി അടച്ചിട്ടിരിക്കുന്ന കലവൂർ എക്സൽ ഗ്ലാസസ് ഫാക്ടറിയിലാണ് ഇന്നലെ വൈകിട്ട് അഗ്നിബാധയുണ്ടായത്. വർഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന ഫർണസ് ഓയിൽ ടാങ്കിൽ നിന്നുമാണ് തീ പടർന്നത്. ലിക്വിഡേഷൻ നടപടിയിലുള്ള ഫാക്ടറിയിൽ നടപടിയുടെ ഭാഗമായി പൊളിച്ചുനീക്കുന്ന പണികൾ നടക്കുന്നതിനിടയിലാണു തീ പടർന്നത്.
ഫർണസ് ഓയിലിന്റെ ടാങ്ക് കയറ്റിക്കൊണ്ടു പോകാനായി ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിക്കുന്നതിനിടയിലായിരുന്നു തീപിടിത്തം. ആകാശത്തേക്ക് പുകയുർന്ന് പ്രദേശത്താകെ മൂടുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ആലപ്പുഴയിൽ നിന്ന് അഗ്നിശമന സേനയുടെ രണ്ട് യൂണിറ്റെത്തി തീ അണയ്ക്കുകയായിരുന്നു. രക്ഷാപ്രവർത്തനത്തിനു ലീഡിങ് ഫയർമാൻ നെൽസൺ ഡിക്രൂസ്, ഫയർ ആൻഡ് സേഫ്റ്റി ഓഫിസർ വേണുക്കുട്ടൻ എന്നിവർ നേതൃത്വം നൽകി.