ലക്ഷങ്ങൾ ‘വെള്ളത്തിൽ’; ലക്ഷങ്ങൾ ചെലവഴിച്ചു നവീകരിച്ച റോഡിൽ മഴ തുടങ്ങിയപ്പോൾ തന്നെ വെള്ളക്കെട്ട്
Mail This Article
മാവേലിക്കര∙ ലക്ഷങ്ങൾ ചെലവഴിച്ചു നവീകരിച്ച റോഡിൽ മഴ തുടങ്ങിയപ്പോൾ തന്നെ വെള്ളക്കെട്ട്. റെയിൽവേ സ്റ്റേഷൻ– കല്ലുമല റോഡിൽ കോളജ് ഹോസ്റ്റലിനു സമീപം ചെറിയ മഴയിൽ തന്നെ വെള്ളക്കെട്ട് രൂപപ്പെടുന്ന ദുരിതത്തിനു നവീകരണം പൂർത്തിയായിട്ടും പരിഹാരമില്ല. ബിഷപ് മൂർ കോളജ് ഹോസ്റ്റലിനു പടിഞ്ഞാറ് വശത്തു വെള്ളക്കെട്ട് ഉണ്ടായിരുന്ന ഭാഗത്തു റോഡ് നവീകരണ സമയത്തു തറയോട് പതിപ്പിച്ചിരുന്നു. ഓട നിർമിച്ചെങ്കിലും വെള്ളം കൃത്യമായി ഓടയിലേക്ക് ഒഴുകാത്തതാണ് പ്രധാന പ്രശ്നം.
കൂടാതെ മണ്ണ് ഒഴുകിയെത്തി ഓട നിറഞ്ഞതോടെ വെള്ളം ഒഴുക്കു നിലച്ചു. ചെറിയൊരു മഴ പെയ്താൽ തറയോട് പാകിയിരിക്കുന്നിടത്തു പലയിടങ്ങളിലും വെള്ളം കെട്ടിനിൽക്കും. തറയോട് പലയിടങ്ങളിലും താഴേക്ക് ഇരുത്തിയതിനാലാണു വെള്ളം കൃത്യമായി ഒഴുകി മാറാത്തതെന്നു നാട്ടുകാർ പറയുന്നു. വെള്ളക്കെട്ട് ഒഴിവാക്കാനായി വാഹനങ്ങൾ വെട്ടിക്കുന്നത് അപകടത്തിന് ഇടയാക്കുന്നുണ്ട്. ഓടയിലെ മണ്ണ് നീക്കം ചെയ്തു വെള്ളം ഒഴുകിപ്പോകാനുള്ള ക്രമീകരണം ഒരുക്കണമെന്നാണു യാത്രക്കാരുടെ ആവശ്യം.