ADVERTISEMENT

ആലപ്പുഴ ∙ വരുംദിവസങ്ങളിൽ ജില്ലയിൽ മഴയുടെ തീവ്രത കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷകർ. മഴ തുടരുമെങ്കിലും കഴിഞ്ഞ ദിവസങ്ങളിലെ പോലെ കനത്ത മഴയ്ക്ക് സാധ്യതയില്ല. ഇടവിട്ടുള്ള മഴ പ്രതീക്ഷിക്കാമെന്നും കാലാവസ്ഥാ നിരീക്ഷകൻ രാജീവ് ഏരിക്കുളം പറഞ്ഞു.21, 22 തീയതികളിൽ ജില്ലയിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ മഴ ലഭിച്ചേക്കും.

അടിഞ്ഞുകൂടിയ മണൽ നീക്കാൻ നടപടിയില്ല

അന്ധകാരനഴി പൊഴിമുഖത്ത് അടിഞ്ഞുകൂടിയ മണൽ നീക്കാൻ നടപടിയായില്ല. വയലാർ, പട്ടണക്കാട്, തുറവൂർ, കുത്തിയതോട് പഞ്ചായത്തുകളിലെ തോടുകളിലൂടെ ഒഴുകിയെത്തുന്ന പെയ്ത്തുവെള്ളം പൊഴിച്ചാലിലൂടെ അന്ധകാരനഴി സ്പിൽവേയിലെത്തിയാണ് കടലിലേക്ക് ഒഴുകിമാറുന്നത്. എന്നാൽ അഴിമുഖത്ത് മണൽത്തിട്ട രൂപപ്പെട്ടതിനാൽ വെള്ളം ഒഴുകി പോകാത്ത അവസ്ഥയാണ്. ഉൾപ്രദേശങ്ങളിലുള്ള വീടുകളിൽ വെള്ളം കയറാൻ സാധ്യതയുണ്ട്.

കടലേറ്റം രൂക്ഷം

കടലാക്രമണം ശക്തമായ ചേർത്തല ഒറ്റമശേരിയിൽ പള്ളിപ്പറമ്പിൽ മനോജിന്റെ വീട്ടിലേക്ക് കടൽഭിത്തിക്കു മുകളിലൂടെ തിര കയറുന്നു. ചിത്രം: സജിത്ത് ബാബു ∙ മനോരമ

ചേർത്തല ഒറ്റമശേരിയിൽ കടലേറ്റം രൂക്ഷമായി തുടരുകയാണ്. രാവിലെ 11 മുതൽ വൈകിട്ട് 5 വരെ ശക്തിയായി കടലേറ്റമുണ്ട്. ഇതുവരെ 30 മീറ്ററോളം ഭാഗം കടലെടുത്തു. കടലേറ്റം തടയാൻ കഴിഞ്ഞമാസം തീരവാസികൾ സ്ഥാപിച്ച ജിയോ ബാഗുകളും പ്ലാസ്റ്റിക് ചാക്കുകളിലെ മണലും കടലെടുത്തു. കടൽവെള്ളം തീരദേശ റോഡിലേക്ക് വരെ എത്തി. വീടുകളുടെ മുറ്റത്തും ശുചിമുറികളിലേക്കും വെള്ളം കയറി. ഇവിടെ കടൽഭിത്തി ഇല്ലാത്ത ഒരു കിലോമീറ്ററോളം ഭാഗത്താണ് കടലേറ്റമുള്ളത്. പുലിമുട്ട് നിർമാണം ജൂലൈയിൽ തുടങ്ങുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. 75 ലക്ഷം രൂപയുടെ താൽക്കാലിക കടൽഭിത്തി നിർമാണം തുടങ്ങിയിട്ടില്ല.

കിണർ ഇടിഞ്ഞു താഴ്ന്നു

ശക്തമായ മഴയിൽ കിണർ ഇടിഞ്ഞ് താഴ്ന്നു. പുല്ലുകുളങ്ങര ചന്തയ്ക്ക് സമീപം കണ്ണമ്പള്ളിഭാഗം മെഹഫിലിൽ അ‍‍ജ്മലിന്റെ വീട്ടിലെ കിണറാണ് ഇടിഞ്ഞ് താഴ്ന്നത്. രാവിലെ ഉണ്ടായ ശക്തമായ മഴയിൽ വീട്ടുമുറ്റത്തെ കിണറിന്റെ വശങ്ങളിലെ മണ്ണ് ഇടിഞ്ഞ് പോയിരുന്നു. തുടർന്ന് മചുറ്റും മണ്ണിട്ട് നികത്തിയെങ്കിലും ഉച്ചയോടെ കിണർ ഇടിഞ്ഞ് പൂർണമായും മണ്ണിനടിയിലേക്ക് താഴഉകയായിരുന്നു.

90 ഷട്ടറുകളും തുറന്നുതന്നെ

തണ്ണീർമുക്കം ബണ്ടിലെ 90 ഷട്ടറുകളും തുറന്നിട്ടിരിക്കുകയാണ്. വേലിയിറക്ക സമയത്ത് ബണ്ടിന്റെ വടക്ക് ഭാഗത്തേക്ക് ശക്തമായ ഒഴുക്കുണ്ട്. കഴിഞ്ഞ ഡിസംബർ 15ന് അടച്ച ഷട്ടർ മാർച്ച് 15ന് തുറക്കേണ്ടതായിരുന്നെങ്കിലും കുട്ടനാടൻ പാടശേഖരങ്ങളിലെ വിളവെടുപ്പ് വൈകിയതിനാൽ മേയ് 12 മുതൽ 15 വരെ 3 ദിവസങ്ങളിലായാണു ഷട്ടറുകൾ തുറന്നത്.

വലിയഴീക്കൽ മണ്ണടിഞ്ഞു; ഗതാഗതതടസ്സം

കടൽകയറി തീരദേശ റോഡിൽ മണ്ണ് അടിഞ്ഞതോടെ വലിയഴീക്കലിൽ ഗതാഗത തടസ്സം. ഇന്നലെ ഉച്ചയോടെ ഉണ്ടായ കടലാക്രമണം മണിക്കൂറുകൾ തുടർന്നു. വലിയഴീക്കൽ പാലത്തിന് ഏതാനും മീറ്ററുകൾ വടക്ക് ഭാഗത്താണ് കടലേറ്റം ഉണ്ടാകുന്നത്. കെഎസ്ആർടിസി ബസുകൾ ഉൾപ്പെടെ മണ്ണിൽ പുതഞ്ഞു. ആറാട്ടുപുഴയുടെ വടക്കൻ മേഖലയിൽ ടെട്രാപോഡ് നിരത്തിയുള്ള കടൽഭിത്തി നിർമാണം പുരോഗമിക്കുകയാണ്. പെരുമ്പള്ളി മുതൽ വലിയഴീക്കൽ വരെയുള്ള മേഖലയിൽ കടലേറ്റം പ്രതിരോധിക്കാൻ നടപടിയില്ലെന്ന് ആരോപണമുണ്ട്.

വലിയഴീക്കലിൽ തീരദേശ റോഡിൽ അടിഞ്ഞ മണ്ണു നീക്കണമെന്ന് ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. തീര സംരക്ഷണത്തിന് ലോകബാങ്കിന്റെ സഹായത്തോടെയുള്ള പദ്ധതിയാണ് ഇനി നടപ്പാക്കാൻ പോകുന്നത്. രമേശ് ചെന്നിത്തല എംഎൽഎ

പാലവും ലൈറ്റ്ഹൗസും പണികഴിപ്പിച്ചപ്പോൾ വലിയഴീക്കലിന്റെ സംരക്ഷണം കൂടി നടപ്പാക്കുമെന്നായിരുന്നു വാഗ്ദാനം. നിലവിൽ നാട്ടുകാർ മുൻകയ്യെടുത്താണ് റോഡിലെ മണ്ണ് നീക്കുന്നത്. ആർ. രഞ്ജിത്ത്, നാട്ടുകാരൻ

കുട്ടനാട് ജലനിരപ്പ് ഉയരുന്നു

മഴയ്ക്കൊപ്പം കിഴക്കൻ വെള്ളത്തിന്റെ വരവും തുടരുന്നതോടെ കുട്ടനാട്ടിൽ ജലനിരപ്പ് മുന്നറിയിപ്പ് നിലയ്ക്കു മുകളിലെത്തി. ജലസേചന വകുപ്പിന്റെ നേതൃത്വത്തിൽ ഇന്നലെ വൈകിട്ട് 6നു പള്ളാത്തുരുത്തിയിലും നെടുമുടിയിലും നടത്തിയ പരിശോധനയിൽ ജലനിരപ്പ് മുന്നറിയിപ്പ് നിലയ്ക്കു മുകളിലെത്തിയിരുന്നു. നെടുമുടിയിൽ 1.31 മീറ്ററും പള്ളാത്തുരുത്തിയിൽ 1.17 മീറ്ററുമായിരുന്നു വൈകുന്നേരത്തെ ജലനിരപ്പ്. നെടുമുടിയിൽ 1.45 മീറ്ററും പള്ളാത്തുരുത്തിയിൽ 1.40 മീറ്ററുമാണ് അപകടനില. നെടുമുടിയിൽ 1.10 മീറ്ററും പള്ളാത്തുരുത്തിയിൽ 1.05 മീറ്ററുമാണു വാണിങ് ലവൽ.  അതേസമയം രാവിലെ വേലിയിറക്ക സമയത്തു ജലനിരപ്പ് 10 സെന്റിമീറ്ററിലധികം കുറഞ്ഞിരുന്നു. ഇന്നലെ രാവിലെ നെടുമുടിയിൽ 1.22 മീറ്ററും പള്ളാത്തുരുത്തിയിൽ 1.07 മീറ്ററുമായിരുന്നു ജലനിരപ്പ്.

തോട്ടപ്പള്ളി സ്പിൽവേ 37 ഷട്ടറുകളും ഉയർത്തി

അമ്പലപ്പുഴ ∙ മഴയും കിഴക്കൻ വെള്ളത്തിന്റെ വരവും കണക്കിലെടുത്ത് തോട്ടപ്പള്ളി സ്പിൽവേയുടെ 2 ഷട്ടറുകൾ കൂടി ഉയർത്തിയതോടെ ആകെ 40 ഷട്ടറുകളിൽ 37 ഷട്ടറുകളും ഉയർത്തി. ഷട്ടറുകൾ പരമാവധി മുകളിലേക്ക് ഉയർത്തി നിർത്താനാണ്  മെക്കാനിക്കൽ വിഭാഗം ജീവനക്കാർക്കു നിർദേശം  നൽകിയിട്ടുള്ളത്. എന്നാൽ സ്പിൽവേ കനാലിൽ വേണ്ടത്ര വെള്ളം എത്തിയിട്ടില്ലെന്ന് ജലവിഭവ വകുപ്പ് മെക്കാനിക്കൽ വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു. വേലിയേറ്റ സമയത്ത് ഓരുജലം കനാലിലേക്കിറങ്ങുന്നതും തുടരുന്നു. പുതിയ ഷട്ടർ സ്ഥാപിക്കാനുള്ള തീരുമാനം അനിശ്ചിതമായി നീളുകയാണ്. മെക്കാനിക്കൽ വിഭാഗം നൽകിയ എസ്റ്റിമേറ്റ് സർക്കാർ അംഗീകരിച്ചി‌ട്ടില്ല. 2 വർഷം മുൻപ് നൽകിയ കരാറും റദ്ദാക്കി. ഏഴാം നമ്പർ ഷട്ടർ ഒന്നര വർഷം മുൻപ് റോപ്പ് പൊട്ടി കനാലിലേക്ക് വീണതും പുനഃസ്ഥാപിച്ചിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com