ഭൂഗർഭജല മത്സ്യങ്ങളുടെ ഗണത്തിലേക്ക് ‘പാഞ്ചിയോ പാതാള’
Mail This Article
ചെങ്ങന്നൂർ ∙ 2020 ഒക്ടോബർ 25 നു വീട്ടിലെ ടാപ്പിൽ നിന്നു വെള്ളമെടുക്കവേ കയ്യിൽ തടഞ്ഞ ചെറുമീൻ ഇത്ര വലിയ സംഭവമാകുമെന്ന് തിരുവൻവണ്ടൂർ സ്വദേശി ഏബ്രഹാം ഒരിക്കലും കരുതിയിരിക്കില്ല. ചെറിയ വിരപോലെ ചുവന്നു മെലിഞ്ഞ കക്ഷി ചില്ലറക്കാരനായിരുന്നില്ല. സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ഡയറക്ടറേറ്റ് ഓഫ് എൻവയൺമെന്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ചിന്റെ (ഡിഒഇസിസി) സഹായത്തോടെ കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിൽ(കുഫോസ്) ഒന്നര വർഷത്തോളം നടത്തിയ പഠനത്തിൽ കേരളത്തിൽ 2019 ൽ കണ്ടെത്തിയ പാഞ്ചിയോ ഭുജിയ എന്ന ഭൂഗർഭജല മത്സ്യത്തിന്റെ അതേ ജനുസ്സിൽ വരുന്ന പുതിയൊരു മത്സ്യമാണ് ഇതെന്നു കണ്ടെത്തി.പാഞ്ചിയോ പാതാള എന്ന പേര് നൽകി ശാസ്ത്രത്തിനു മുന്നിൽ അവതരിപ്പിച്ചു.
ഇതോടെ ലോകത്തെ ഭൂഗർഭജല മത്സ്യങ്ങളുടെ എണ്ണം 391 ആയി. കേരളത്തിൽ നിന്നുള്ള പതിനൊന്നാമനാണു പാഞ്ചിയോ പാതാള. ന്യൂസിലൻഡിൽ നിന്നു പ്രസിദ്ധീകരിക്കുന്ന ജന്തുശാസ്ത്ര പ്രസിദ്ധീകരണമായ സൂടാക്സാ ജേണലിൽ ഈ കണ്ടെത്തൽ സംബന്ധിച്ച വിശദാംശങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2020 ൽ ലഭിച്ച മത്സ്യത്തെ ഏബ്രഹാം കുപ്പിയിൽ സൂക്ഷിച്ചിരുന്നു. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ് അസിസ്റ്റന്റ് പ്രഫസർ ഡോ. ആർ.അഭിലാഷ്, ഡോ. വിനോയ് തോമസ് എന്നിവരുമായി ബന്ധപ്പെടുകയും ലഭിച്ച മത്സ്യം ഭൂഗർഭജല മത്സ്യമാണെന്ന് ഉറപ്പിക്കുകയും ചെയ്തു. രണ്ടാഴ്ചയ്ക്കു ശേഷം ഇതേ രീതിയിൽ രണ്ടു മത്സ്യങ്ങളെക്കൂടി ലഭിച്ചു. തുടർന്നാണു കുഫോസ് അധികൃതർക്കു കൈമാറിയത്.