ശുദ്ധജല പൈപ്പിടാൻ കുഴിച്ച റോഡ് നന്നാക്കിയില്ല
Mail This Article
അങ്ങാടിക്കൽ ∙ ശുദ്ധജലപദ്ധതിക്കു പൈപ്പിടാൻ കുഴിച്ചതാണ് അങ്ങാടിക്കൽ– കോലാമൂക്കം റോഡ്. പൈപ്പിടൽ പൂർത്തിയായപ്പോഴേക്കും റോഡ് കുളമായി. തുടർച്ചയായ മഴയിൽ മണ്ണും ചെളിയും കൂടിക്കുഴഞ്ഞു ചെളിക്കുണ്ടായ റോഡിലൂടെ നടന്നുപോകണമെങ്കിൽ വളരെ ബുദ്ധിമുട്ടാണ്. ചെളി നിറഞ്ഞ റോഡിലൂടെ ഇരുചക്രവാഹനത്തിൽ പോകാമെന്നും കരുതേണ്ട. വീഴ്ച ഉറപ്പാണ്. പ്രദേശവാസികൾ ടൗണിലേക്കു വരാനും എംകെ റോഡിലെത്തി കോഴഞ്ചേരി ഭാഗത്തേക്കു പോകാനും ആശ്രയിക്കുന്ന എളുപ്പവഴിയാണിത്.
പുത്തൻകാവ് നട ക്ഷേത്രം, ചെങ്ങന്നൂർ മഹാദേവക്ഷേത്രം എന്നിവിടങ്ങളിലേക്കു പോകാനും യാത്രക്കാർ ഉപയോഗിക്കുന്നു. എംപി ഓഫിസിലേക്കു പോകേണ്ടവരും റോഡിനെ ആശ്രയിക്കുന്നു. പൈപ്പിട്ട ശേഷം കുഴി മൂടിയെങ്കിലും കുഴിയെടുത്തപ്പോൾ ബാക്കിയായ മണ്ണ് റോഡരികിലാണു കിടന്നത്. മഴ പെയ്തപ്പോൾ റോഡിൽ നിരന്നു. തകർന്ന റോഡിലെ കുഴികളിലും വെള്ളക്കെട്ടായി. അങ്ങാടിക്കൽ–കോലാമുക്കം റോഡിലൂടെ പോകുന്ന വാഹനങ്ങൾ എത്തുന്നതോടെ സമീപത്തെ ശബരിമല വില്ലേജ് റോഡിലും ചെളി നിറയും. നൂറുകണക്കിനു യാത്രക്കാരാണ് ഈറോഡിലൂടെ നിത്യവും പോകുന്നത്. കോലാമുക്കം റോഡ് അടിയന്തരമായി നന്നാക്കണമെന്ന ആവശ്യം ശക്തമാണ്.