പാടശേഖരങ്ങളിൽ വെള്ളം: കൈക്കൊയ്ത്തുമായി കർഷകർ
Mail This Article
മാന്നാർ ∙ മഴക്കെടുതിയെ തുടർന്നു പാടശേഖരങ്ങളിലെ സ്ഥിതി രൂക്ഷമായതോടെ വിവിധയിടങ്ങളിൽ മുട്ടിടീലും കൈ കൊയ്ത്തും തുടങ്ങി.ഇന്നലെ പകൽ മഴ പെയ്തില്ലെങ്കിലും പാടശേഖരങ്ങളിലെ ജലനിരപ്പു താഴാത്തതാണ് അപ്പർ കുട്ടനാടൻ പാടശേഖരങ്ങളിലെ കർഷകർക്കു വിനയായത്. പാടശേഖരങ്ങളിൽ കെട്ടിക്കിടക്കുന്ന നെല്ല് കർഷകർ ചാക്കുകളിലാക്കി കരയ്ക്കെത്തിച്ച് ഉണക്കിത്തുടങ്ങി. ചുമട്ടുകൂലി, നെല്ല് ഉണക്കുന്നതിനുള്ള തൊഴിലാളികളുടെ കൂലിച്ചെലവുമെല്ലാം കടക്കെണിയിലായ കർഷകരുടെ നടുവൊടിച്ച സ്ഥിതിയാണ്. ഇന്നലെയും കാര്യമായ നെല്ല് സംഭരണം നടന്നില്ല.
മറ്റു വഴിയില്ലാതെ കൈക്കൊയ്ത്ത്
എട്ടാം ബ്ലോക്ക് പാടശേഖരത്തിൽ ചിലയിടങ്ങളിൽ കർഷകർ അരിവാൾ ഉപയോഗിച്ചുള്ള കൊയ്ത്തു തുടങ്ങി. യന്ത്രം പാടത്തിറങ്ങാൻ പറ്റാത്തതിനാൽ ഏക്കർ കണക്കിനു നെല്ലാണ് വിവിധ പാടശേഖരങ്ങളിൽ കൊയ്യാനാവാതെ വെളളത്തിൽ കിടക്കുന്നത്. ഈ പാടങ്ങളിൽ നിന്ന് കുറച്ചെങ്കിലും കൊയ്തെടുക്കാനാണ് ശ്രമം. ഇങ്ങനെ ലഭിക്കുന്ന കറ്റകൾ മെതിയന്ത്രം ഉപയോഗിച്ചാണ് മെതിക്കുന്നത്. ഇതിനായി അതിഥി തൊഴിലാളികളുടെ സേവനമാണ് കർഷകർ പ്രയോജനപ്പെടുത്തുന്നത്. കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിച്ചത്. കൃഷി വകുപ്പ് മേധാവികൾ സത്വര നടപടി സ്വീകരിച്ച് കർഷകരുടെ നഷ്ടം പരിഹരിക്കണമെന്ന് ബിജെപി സംസ്ഥാന കമ്മിറ്റിയംഗം ജി.ജയദേവ് ആവശ്യപ്പെട്ടു.
വെള്ളം കയറാതിരിക്കാൻ മുട്ടിടീൽ
അച്ചൻകോവിലാറിൽ നിന്നു വെള്ളം കയറാതിരിക്കാനായി പാടശേഖരങ്ങളിലെ വാച്ചാൽ തോടുകളിൽ മുട്ടിട്ടു തുടങ്ങി. ചെന്നിത്തല 8–ാം ബ്ലോക്ക് പാടശേഖരങ്ങളിലാണ് ഇന്നലെ രാവിലെ മുതൽ മണൽചാക്ക് നിറച്ചു മുട്ടിട്ടത്. ഇവിടെ ഇനിയും 100 ഏക്കറിലധികം നെല്ലാണ് കൊയ്യാനുള്ളത്.