പാലക്കാട്ട് ബസും വാനും കൂട്ടിയിടിച്ചുണ്ടായ അപകടം : ഞെട്ടൽ മാറാതെ ചമ്പക്കാട് ഗ്രാമം
Mail This Article
ചേർത്തല ∙ കണ്ണീർക്കയത്തിലാണ് അർത്തുങ്കൽ ചമ്പക്കാട് ഗ്രാമത്തെ ആ അപകട വാർത്ത തള്ളിയിട്ടത്. വിടവാങ്ങിയത് നാടിനു പ്രിയപ്പെട്ടവർ. ഗ്രാമത്തിന്റെ പേര് തന്നെയാണ് മരിച്ച പൈലിയുടെയും കുടുംബത്തിന്റെയും വീട്ടുപേര്; ചമ്പക്കാട്. അപകട സമയത്ത് കൂടെയുണ്ടായിരുന്ന വേങ്ങശേരി ഷോജിയാണ് അപകട വിവരം ആദ്യം നാട്ടിൽ അറിയിക്കുന്നത്. സഹായത്തിനായി ആൾ വേണമെന്നും ഷോജി പറഞ്ഞു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഉടൻ തന്നെ ആശുപത്രിയിലേക്ക് പുറപ്പെട്ടു. മരണ വിവരമറിഞ്ഞ് ബന്ധുക്കളും സുഹൃത്തുക്കളും അടക്കം നൂറുകണക്കിനു പേരാണ് ചമ്പക്കാട് വീട്ടിലേക്ക് എത്തിയത്. പൈലിയുടെ വീട്ടുകാരെയും സഹോദരങ്ങളെയും ആശ്വസിപ്പിക്കാനാകാതെ പലരും തേങ്ങി.
വെള്ളിയാഴ്ച രാവിലെ തുടങ്ങി ഞായറാഴ്ച വൈകിട്ട് തിരിച്ചെത്തും വിധമാണ് യാത്ര ക്രമീകരിച്ചിരുന്നത്. ഇന്നലെ പുലർച്ചെ വേളാങ്കണ്ണിയിൽ നിന്നു തിരികെ യാത്ര തുടങ്ങിയതായാണ് വിവരം. രണ്ടുപേർ മരിച്ചതു കൂടാതെ കൂടുതൽ പേരുടെ നില ഗുരുതരമാണെന്ന വാർത്തകൾ പ്രദേശത്ത് കൂടുതൽ ആശങ്കയും ആശയക്കുഴപ്പവും സൃഷ്ടിച്ചു. ചേർത്തല തെക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനിമോൾ സാംസൺ, പഞ്ചായത്ത് മെംബർ ടോമി ഏലശേരി തുടങ്ങിയവർ സ്ഥലത്തെത്തി ആവശ്യമായ ക്രമീകരണങ്ങൾ നടത്തി. പോസ്റ്റ്മോർട്ടം നടപടികൾക്കു ശേഷം അർത്തുങ്കൽ സെന്റ് ജോർജ് പള്ളിയിൽ മൃതദേഹങ്ങൾ സംസ്കരിക്കും.