പിടികൂടിയ അരി റേഷൻ കടകളിൽ വിതരണത്തിനു നൽകും: കലക്ടർ
Mail This Article
ആലപ്പുഴ ∙ പാതിരപ്പള്ളിയിൽ കഴിഞ്ഞദിവസം പിടികൂടിയ 135 ചാക്ക് അരി റേഷൻ കടകളിൽ വിതരണത്തിനു നൽകുമെന്ന് ജില്ലാ കലക്ടർ ഡോ.രേണുരാജ് അറിയിച്ചു. വേഗം കേടാകുന്ന ഭക്ഷ്യവസ്തുക്കൾ ഇത്തരത്തിൽ പിടികൂടിയാൽ നിശ്ചിത സമയത്തിനകം പൊതുവിതരണത്തിനു നൽകണമെന്ന നിയമപ്രകാരമാണിത്.
സിവിൽ സപ്ലൈസ് അധികൃതർ നൽകിയ റിപ്പോർട്ട് പരിശോധിച്ചാണ് കലക്ടറുടെ നടപടി. അരി സംഭരിച്ചവർക്ക് ഇതിന്റെ ഉടമസ്ഥത തെളിയിക്കാൻ ഹിയറിങ് നടത്തും. ഉടമസ്ഥത തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഇത് റേഷനരിയായി കണക്കാക്കുമെന്നതാണ് നിയമം. അരി സംഭരിച്ചിരുന്നവർക്ക് ഗോഡൗൺ ഉണ്ടായിരുന്നെങ്കിലും ലൈസൻസും മറ്റു രേഖകളുമില്ല. കഴിഞ്ഞദിവസം സിവിൽ സപ്ലൈസിന്റെ ക്വാളിറ്റി കൺട്രോൾ വിഭാഗം നടത്തിയ പരിശോധനയിൽ അരി ഭക്ഷ്യയോഗ്യമാണെന്നു കണ്ടെത്തിയിരുന്നു. 2,700 കിലോഗ്രാം പുഴുക്കലരി, 2,500 പുഞ്ചയരി, 1,550 കിലോഗ്രാം പച്ചരി എന്നിവയാണ് ഇക്കഴിഞ്ഞ 16ന് പിടികൂടിയത്.