പിആർഎസ് പദ്ധതിയിൽ സർക്കാർ പിടിപ്പുകേട്; വിറ്റ നെല്ലിന്റെ പണം കിട്ടാതെ കർഷകർ
Mail This Article
കുട്ടനാട് ∙ പുഞ്ചക്കൃഷിയുടെ നെല്ലു വിറ്റ പണം ലഭിക്കാതെ കർഷകർ ദുരിതത്തിലെന്നു പരാതി. പിആർഎസ് വായ്പ പദ്ധതിയിലൂടെ അക്കൗണ്ടിൽ പണം വന്നതായുള്ള അറിയിപ്പു മൊബൈൽ ഫോണിൽ ലഭിച്ചിരുന്നു. പണമെടുക്കാൻ ചെന്ന കർഷകർക്ക് മുൻവർഷത്തെ വായ്പയുടെ തുക സർക്കാർ തിരിച്ചടയ്ക്കാത്തതുമൂലം ഇത്തവണ നെല്ലു വിറ്റ തുക തടഞ്ഞുവച്ചതായി അറിയാനായി. മക്കളുടെ വിവാഹ, വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ചങ്ങനാശേരിയിലെ ബാങ്കിൽ തുക പിൻവലിക്കാനെത്തിയ കർഷകർക്കാണു പണം ലഭിക്കാതെ വന്നത്.
വെളിയനാട് കൃഷിഭവൻ പരിധിയിലെ പറമ്പടി പാടശേഖരത്തിലെ കർഷകനായ സ്റ്റീഫൻ സി.ജോസഫിന്റെ 2.75 ലക്ഷത്തോളം രൂപയാണു തടഞ്ഞുവച്ചിരിക്കുന്നത്. ഇങ്ങനെ ഒട്ടേറെപ്പേർക്കു പണം ലഭിക്കാനുണ്ട്. നെല്ലു സംഭരിച്ച് ഒരാഴ്ചയ്ക്കുള്ളിൽ കർഷകരുടെ അക്കൗണ്ടിൽ പണമെത്തുന്ന പിആർഎസ് വായ്പ പദ്ധതിയാണു കർഷകർക്ക് ഇപ്പോൾ വിനയായിരിക്കുന്നത്. മുൻ വർഷം പിആർഎസ് വായ്പയായി എടുത്ത തുക സർക്കാർ അടയ്ക്കാതെ വന്നതോടെ, ഇത്തവണത്തെ കർഷകന്റെ പിആർഎസ് വായ്പയിൽനിന്നു ബാങ്ക് തിരിച്ചു പിടിക്കുകയായിരുന്നു.
കൂടാതെ, കഴിഞ്ഞ വർഷത്തെ പിആർഎസ് വായ്പ പ്രകാരം ബാങ്ക് നൽകിയ തുക രേഖകളിൽ കുടിശികയായി കിടക്കുന്നതിനാൽ വിദ്യാഭ്യാസ വായ്പ ഉൾപ്പെടെ കർഷകർക്കു കിട്ടാത്ത അവസ്ഥയാണ്. അതേസമയം, പിആർഎസ് വായ്പ പദ്ധതിയുടെ 2020–21 റീപേയ്മെന്റ് നടപടികൾ സർക്കാർ ആരംഭിച്ചതായി പാഡി മാർക്കറ്റിങ് ഓഫിസിൽനിന്ന് അറിയിച്ചു. ചില ബാങ്കുകൾ 2019–20 വർഷത്തെ റീപേയ്മെന്റിനുള്ള അപേക്ഷ സമർപ്പിക്കാതിരുന്നതു പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. പണം ലഭിക്കാത്ത കർഷകരുടെ ബുദ്ധിമുട്ടുകൾ പരിശോധിച്ച് അടിയന്തര പരിഹാരം കാണുമെന്നും അധികൃതർ പറഞ്ഞു.