അടച്ചിട്ടിരുന്ന വീട് കുത്തിത്തുറന്ന് 18 പവൻ സ്വർണവും 5000 രൂപയും മോഷ്ടിച്ചു
Mail This Article
കായംകുളം∙ അടച്ചിട്ടിരുന്ന വീട് കുത്തിത്തുറന്ന് 18 പവൻ സ്വർണവും 5000 രൂപയും മോഷ്ടിച്ചു. കാപ്പിൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഞക്കനാൽ കറുകതറയിൽ കെ.എം.ബഷീറിന്റെ വീട്ടിലാണ് മോഷണം നടന്നത്. ബഷീർ കൊല്ലത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ബഷീറിന്റെ മകൾ ഇന്നലെ രാവിലെ വീട്ടിലെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. മുൻവശത്തെ വാതിലിന്റെ പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്ത് കയറിയത്. കിടപ്പുമുറിയിലെ അലമാര കുത്തിത്തുറന്നാണ് സ്വർണവും പണവും അപഹരിച്ചത്.
ബഷീറിന്റെ ഭാര്യ മുൻ പഞ്ചായത്ത് പ്രസിഡന്റ് ഷാമില ബഷീറിന്റെയും മകളുടെയും ആഭരണങ്ങളാണ് കവർന്നത്. വീടിന്റെ ഒന്നാം നിലയിലെ മുറികളിലും സാധനങ്ങൾ അലങ്കോലമാക്കിയ നിലയിലാണ്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി 8.30 ന് മകൾ വീട്ടിലെത്തി മടങ്ങിയിരുന്നു. പിന്നീട് ഇന്നലെയാണ് വീട്ടിലെത്തിയത്. മുൻവാതിൽ തുറക്കാൻ നോക്കിയപ്പോൾ അകത്തു നിന്ന് കുറ്റിയിട്ടിരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. അടുക്കള വാതിൽ തുറന്നുകിടക്കുന്നത് കണ്ടതോടെ സംശയം തോന്നി അയൽവീട്ടിലെ ബന്ധുക്കളുമായി വീടിനകത്ത് കയറിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്.
വിരലടയാള വിദഗ്ധർ പരിശോധന നടത്തി
പൊലീസിൽ അറിയിച്ചതിനെ തുടർന്ന് വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. മണം പിടിച്ച് പൊലീസ് നായ റോഡിലൂടെ ഓടി നിർമാണം നടക്കുന്ന വീടിന് സമീപം വരെയെത്തി.സ്ഥലത്തെ നിരീക്ഷണ ക്യാമറകളിലെ ദ്യശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്.