ആലപ്പുഴ ജില്ലയിൽ പനി പടരുന്നു; ഓരോ ദിവസവും ചികിത്സ തേടുന്നവരുടെ എണ്ണം 500ന് മുകളിൽ
Mail This Article
ആലപ്പുഴ ∙ ജില്ലയിൽ പനി പടരുന്നു. ഓരോ ദിവസവും വൈറൽ പനി ബാധിച്ചു ചികിത്സ തേടുന്നവരുടെ എണ്ണം 500ന് മുകളിലാണ്. ഡെങ്കിപ്പനി, തക്കാളിപ്പനി എന്നിവയും ജില്ലയിൽ സ്ഥിരീകരിച്ചു. വൈറൽ പനി ബാധിച്ച് 550 പേരാണ് ഇപ്പോൾ ചികിത്സയിൽ ഉള്ളത്. തക്കാളിപ്പനി ബാധിച്ച് 5 പേരും എലിപ്പനി ബാധിച്ച് 2 പേരും ഡെങ്കിപ്പനി ബാധിച്ച് 11 പേരും ഛർദിയും അതിസാരവും കാരണം 70 പേരും ഇപ്പോൾ ചികിത്സയിലുണ്ട്. ഡെങ്കിപ്പനി ഉൾപ്പെടെ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നു ഡിഎംഒ പറഞ്ഞു. ഡെങ്കിപ്പനി ഗുരുതരമാകുന്ന സ്ഥിതി ഉണ്ടായിട്ടില്ല. നിലവിൽ ചികിത്സയിലുള്ളവർക്കും കാര്യമായ പ്രശ്നമില്ല. ജില്ലയിൽ പനിയുണ്ടെങ്കിലും മതിയായ ചികിത്സ നൽകുന്നുണ്ടെന്നും ഡിഎംഒ പറഞ്ഞു.
182 പേർക്ക്കൂടി കോവിഡ്
ജില്ലയിൽ ഇന്നലെ 182 പേർ കോവിഡ് ബാധിതരായി.
ജില്ലയിൽ നിന്ന് ഇതുവരെ ഡെങ്കിപ്പനി സാംപിൾ കൂടുതലായി വന്നിട്ടില്ല. തക്കാളിപ്പനി എല്ലാ ജില്ലയിലും പടരുന്നുണ്ട്. ഓരോ വർഷവും പുതിയ വകഭേദം എത്തുന്നു. കഴിഞ്ഞ ദിവസം സാംപിൾ അയച്ചിട്ടുണ്ട്. അടുത്തയാഴ്ചയോടെ പരിശോധനാഫലം ലഭിച്ചാലേ ഇപ്പോൾ തക്കാളിപ്പനി പടരുന്നത് പുതിയ വകഭേദം കാരണമാണോ എന്നു പറയാൻ കഴിയൂ. ജില്ലയിൽ ഇതുവരെ ഒരു പനിയുടെയും ക്ലസ്റ്റർ ഉണ്ടായിട്ടില്ല. ഡോ. ബി.അനുകുമാർ,ഓഫിസർ ഇൻ ചാർജ്, നാഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്, ആലപ്പുഴ