ADVERTISEMENT

ആലപ്പുഴ ∙ മോദിസർക്കാർ അഗ്നിപഥ് പദ്ധതിയുടെ പേരിൽ യുവാക്കളെ വ‍ഞ്ചിക്കാനുള്ള തീരുമാനം പിൻവലിക്കണമെന്നും കേന്ദ്ര– സംസ്ഥാന സർക്കാരുകളുടെ ഫാഷിസ്റ്റ് നടപടി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ ജില്ലയിൽ സത്യഗ്രഹം നടത്തി. 

ജില്ലാ കേന്ദ്രത്തിൽ ആലപ്പുഴ, അമ്പലപ്പുഴ മണ്ഡലം കമ്മിറ്റികൾ സംയുക്തമായി സംഘടിപ്പിച്ച സമരം എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം അടിസ്ഥാനത്തിൽ നടത്തിയ സമരം അരൂരിൽ കെപിസിസി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂറും ചേർത്തലയിൽ കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം എം. ലിജുവും കുട്ടനാട്ടി‍ൽ കൊടിക്കുന്നിൽ സുരേഷ് എംപിയും കായംകുളത്ത് കെപിസിസി ജനറൽ സെക്രട്ടറി കെ.പി. ശ്രീകുമാറും  ഉദ്ഘാടനം ചെയ്തു. മാവേലിക്കരയിലും ഹരിപ്പാട്ടും ചെങ്ങന്നൂരിലും നാളെയാണു സമരം.

പിണറായി പിന്തുടരുന്നത് മോദിയുടെ പാത: കെ.സി.വേണുഗോപാൽ

കോൺഗ്രസ് ഗാന്ധിമാർഗത്തിലാണു പ്രവർത്തിക്കുന്നതെങ്കിലും അളമുട്ടിയാൽ ചേരയും കടിക്കുമെന്ന് സിപിഎം ഓർക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി. മോദിയെ ഭയക്കുന്ന പിണറായി വിജയൻ, അദ്ദേഹത്തെ സുഖിപ്പിച്ച് ഫാഷിസ്റ്റ് ഭരണത്തിൽ കേന്ദ്രത്തെ കടത്തിവെട്ടാനാണു ശ്രമിക്കുന്നത്. 

കേരളത്തിന്റെ ശബ്ദം പ്രതിഫലിക്കേണ്ട നിയമസഭയിൽ മാധ്യമങ്ങളുടെയും ജനങ്ങളുടെയും വായ് മൂടിക്കെട്ടാനാണു പിണറായി ശ്രമിക്കുന്നത്. നരേന്ദ്ര മോദിയുടെ പാത പിന്തുടരുന്ന പിണറായിയിൽ നിന്ന് ഇതിൽ കൂടുതലൊന്നും പ്രതീക്ഷിക്കരുത്.ഇന്ത്യൻ പട്ടാളത്തെ സ്വാർഥതാൽപര്യത്തിന് ഉപയോഗിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ബിജെപി സർക്കാരിന്റെ അഗ്നിപഥ് പദ്ധതി. സേനയിൽ ഇനി സവർക്കർ റജിമെന്റും ഗോഡ്സേ റജിമെന്റും രൂപീകരിച്ചാൽ അദ്ഭുതപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com