മാവേലിക്കര നഗരസഭയിൽ ബിജെപി കൗൺസിലർമാർ സെക്രട്ടറിയെ ഉപരോധിച്ചു
Mail This Article
മാവേലിക്കര ∙ നഗരസഭയിലെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ അഴിമതിയാണെന്നാരോപിച്ചു ബിജെപി കൗൺസിലർമാർ നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചു. ഇന്നലെ രാവിലെ 11.30ന് ആണ് ബിജെപി കൗൺസിലർമാരായ എച്ച്. മേഘനാഥ്, ഗോപൻ സർഗ, എസ്. രാജേഷ്, ജയശ്രീ അജയകുമാർ, ഉമയമ്മ വിജയകുമാർ, സുജാതാദേവി, വിജയമ്മ ഉണ്ണിക്കൃഷ്ണൻ, സബിത അജിത്, ആർ.രേഷ്മ എന്നിവർ സെക്രട്ടറിയെ ഉപരോധിച്ചത്.
ഒന്നര മണിക്കൂറിനു ശേഷം പൊലീസെത്തി കൗൺസിലർമാരെ അറസ്റ്റ് ചെയ്തു നീക്കി. കൗൺസിൽ ഹാളിൽ കയറി ബിജെപി കൗൺസിലർമാരെ പൊലീസ് അറസ്റ്റ് ചെയ്തതിൽ അധ്യക്ഷനും സെക്രട്ടറിക്കും പങ്കില്ലെന്നു പറയുമ്പോൾ നഗരസഭ ഭരണം പിൻസീറ്റിലിരുന്നു നിയന്ത്രിക്കുന്ന ശക്തിയെ വെളിച്ചത്തു കൊണ്ടുവരണമെന്നു ബിജെപി കൗൺസിലർമാർ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം നഗരസഭ കൗൺസിൽ യോഗത്തിൽ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി ഡേറ്റാ എൻട്രി ഓപ്പറേറ്ററായി ജോലി ചെയ്യുന്ന ജീവനക്കാരിയുടെ കരാർ കാലാവധി പുതുക്കുന്ന അജൻഡ ചർച്ച ചെയ്യവേ ഉണ്ടായ പ്രശ്നങ്ങളുടെ തുടർച്ചയായാണു ഇന്നലെ ബിജെപി കൗൺസിലർമാർ സെക്രട്ടറിയെ ഉപരോധിച്ചത്.
ക്രമക്കേട് കരാർ ജീവനക്കാരിയുടെ മേൽ കെട്ടിവയ്ക്കാനുള്ള നീക്കത്തിനെതിരെ ഇന്നു മുതൽ നഗരസഭ ഓഫിസിനു മുന്നിൽ ബിജെപി കൗൺസിലർമാർ റിലേ സത്യഗ്രഹം നടത്തും. ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ ഉദ്ഘാടനം ചെയ്യും. ബിജെപി മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ യോഗം പ്രസിഡന്റ് കെ.കെ. അനൂപ് ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി കെ.വി. അരുൺ അധ്യക്ഷത വഹിച്ചു.
മണ്ഡലം ജനറൽ സെക്രട്ടറി ബിനു ചാങ്കൂരേത്ത്, ജില്ലാ വൈസ് പ്രസിഡന്റ് പൊന്നമ്മ സുരേന്ദ്രൻ, മണ്ഡലം സെക്രട്ടറി ജീവൻ ആർ. ചാലിശേരിൽ, ഏരിയ പ്രസിഡന്റ് സുജിത് ആർ പിള്ള, ജനറൽ സെക്രട്ടറി ശരത് രാജ് എന്നിവർ പ്രസംഗിച്ചു.