വീടിനുള്ള സഹായം മുഴുവൻ കിട്ടിയില്ല; വീട്ടമ്മ ദുരിതത്തിൽ
Mail This Article
ആലപ്പുഴ ∙ ലൈഫ് പദ്ധതിയിൽ വീടുനിർമാണത്തിനുള്ള തുക മുഴുവൻ ലഭിക്കാത്തതിനാൽ, ചോർന്നൊലിക്കുന്ന ഷെഡിൽ സങ്കടജീവിതം തുടരുകയാണ് വീട്ടമ്മ. 2 വർഷമായിട്ടും വീടുനിർമാണം പൂർത്തിയാക്കാനുള്ള തുക ലഭിച്ചില്ലെന്ന് കാഞ്ഞിരംചിറ ആറാട്ടുകുളത്തിൽ സെലിൻ സ്റ്റീഫൻ (76) പരാതിപ്പെടുന്നു.
ആകെയുള്ള 4 ലക്ഷം രൂപയിൽ കഴിഞ്ഞവർഷം 40,000 രൂപയാണു ലഭിച്ചത്. പിന്നീട് രണ്ടാം ഗഡുവായി ലഭിക്കേണ്ട 1.20 ലക്ഷം രൂപയ്ക്കു പകരം 80,000 രൂപ മാത്രമേ ലഭിച്ചുള്ളൂ. വീടുനിർമാണത്തിനു മുന്നോടിയായി നിർമിച്ച ചെറു ഷെഡിൽ ഒറ്റയ്ക്കാണ് സെലിന്റെ താമസം. ശാരീരിക അവശത മൂലം നടക്കാനും മറ്റും പ്രയാസമാണ്. ബീഡിതെറുപ്പ് തൊഴിലാളിയായിരുന്ന ഭർത്താവ് സ്റ്റീഫൻ 7 വർഷം മുൻപു മരിച്ചു.
വീടിന്റെ മേൽക്കൂര കെട്ടി കോൺക്രീറ്റ് ചെയ്യാനുള്ള ഒരുക്കം നടത്തിയതാണ്. അടുത്ത ഗഡു കൂടി ലഭിച്ചാലേ അതു ചെയ്യാനാകൂ. തുക എന്നു കിട്ടുമെന്ന് ഒരുറപ്പുമില്ല. നഗരസഭയിൽ അന്വേഷിച്ചപ്പോൾ കേന്ദ്ര ഫണ്ട് ലഭിച്ചില്ലെന്നാണ് മറുപടി കിട്ടിയതെന്ന് സെലിൻ പറഞ്ഞു.