ADVERTISEMENT

കലവൂർ ∙ സുഹൃത്തിനൊപ്പം പുലർച്ചെ കടലിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. കുമരകം ആപ്പിത്തറ പുത്തൻപുര പരേതനായ വിശ്വംഭരന്റെ മകൻ അമലിനെ (സുനി–23) യാണ് കാട്ടൂരിൽ കടലിൽ കാണാതായത്. പ്ലമിങ് തൊഴിലാളിയായ അമൽ സുഹൃത്ത് ഉണ്ണിക്കുട്ടനൊപ്പം ബുധനാഴ്ച പുലർച്ചെയാണ് ഇവിടെയെത്തിയത്. 

ഒന്നിച്ചാണ് കടലിൽ ഇറങ്ങിയതെങ്കിലും ക്ഷീണം കാരണം  ഉണ്ണിക്കുട്ടൻ നേരത്തെ കരയിൽ കയറുകയും അവിടെക്കിടന്ന് ഉറങ്ങുകയും ചെയ്തു. രാവിലെ ആറരയോടെ ഉണർന്നപ്പോഴാണ് അമലിനെ കാണാതായതായി  മനസ്സിലായത്. അമലിന്റെ വസ്ത്രവും ചെരിപ്പും കരയ്ക്ക് ഉണ്ടായിരുന്നു . 

തുടർന്ന് നാട്ടുകാരെ വിവരം അറിയിക്കുകയും മണ്ണഞ്ചേരി പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം തുടങ്ങുകയുമായിരുന്നു. ബെംഗളൂരുവിൽ ജോലി ചെയ്യുകയായിരുന്ന ഉണ്ണിക്കുട്ടൻ അവധിക്കു നാട്ടിൽ വന്നതായിരുന്നു. തീരദേശ പൊലീസിനെയും തീരസംരക്ഷണ സേനയെയും വിവരം അറിയിച്ചതിനെ തുടർന്ന് ഇവരുടെ ബോട്ടുകൾ എത്തിയെങ്കിലും കടലിൽ ശക്തമായ കാറ്റും കോളുമായതിനാൽ  തിരച്ചിൽ നടത്താൻ കഴിഞ്ഞില്ല. നിർമാണം പുരോഗമിക്കുന്ന 2 പുലിമുട്ടുകൾക്ക് മധ്യഭാഗത്താണ് ഇവർ കുളിക്കാൻ ഇറങ്ങിയത്. 

മാരാരി ബീച്ചിൽ ഇവർ മുൻപ് വന്നിട്ടുണ്ടെന്നും ഇവിടമാണെന്ന് തെറ്റിദ്ധരിച്ചാണ്  പുലർച്ചെ കാട്ടൂരിലെത്തിയതെന്നും അമലിന്റെ ബന്ധുക്കൾ പറഞ്ഞു. കുമാരിയാണ് അമലിന്റെ മാതാവ്. വിമൽ, വിഷ്ണു, ബിജീഷ എന്നിവരാണ് സഹോദരങ്ങൾ.

മത്സ്യത്തൊഴിലാളികൾ  പറയുന്നു; ഇറങ്ങിയത് കടലിനെ ‘അറിയാതെ’

കാട്ടൂരിൽ പുലർച്ചെ കടലിൽ കുളിക്കാനിറങ്ങിയ കുമരകം സ്വദേശിയായ യുവാവിനെ കാണാതായ അപകടത്തിന് കാരണം വന്നവർക്ക് കടലിന്റെ രീതി പരിചയമില്ലാത്തതെന്ന് നാട്ടുകാർ. പൊതുവേ ഇപ്പോൾ കടലിൽ തിരമാലകൾ കൂടുതലാണ്. പുലർച്ചെ  കടലിന് പടിഞ്ഞാറോട്ട് വലിവുണ്ടാകുമെന്നും  അപ്പോൾ ആരും കുളിക്കാൻ ഇറങ്ങാറില്ലെന്നും നാട്ടുകാരായ മത്സ്യത്തൊഴിലാളികൾ പറഞ്ഞു. 

അപകടമുണ്ടായ ഭാഗത്തും ആളുകൾ കുളിക്കാറില്ല. ഇവിടം 2 പുലിമുട്ടുകൾക്കു മധ്യത്തിലുള്ള ഭാഗമായതിനാൽ തിര ശക്തമാണ്. പുലിമുട്ടിൽ തട്ടിത്തെറിക്കുന്ന തിര ഇവിടേക്കു ശക്തമായി അടിക്കും. ദൂരെ സ്ഥലങ്ങളിൽ നിന്നുള്ളവർ ഇതേ ഭാഗത്ത് ഇറങ്ങുന്നത് കണ്ടാൽ  നാട്ടുകാർ മുന്നറിയിപ്പു നൽകാറുണ്ട്. എന്നാൽ, ഇവർ പുലർച്ചെ എത്തിയതിനാൽ നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടില്ല. 

വിനോദസഞ്ചാരികൾ കൂടുതൽ വരുന്ന മാരാരിക്കുളം ബീച്ച്, ചെത്തി തുടങ്ങിയ ഭാഗങ്ങളിൽ തീരദേശ പൊലീസിന്റെ കോസ്റ്റൽ വാർഡർമാരുടെ സേവനം ലഭിക്കും. കടലിൽ നീന്തുന്നതിനു പ്രത്യേക പരിശീലനം ലഭിച്ച 20 ഉദ്യോഗസ്ഥരാണ് അർത്തുങ്കൽ തീരദേശ പൊലീസിന്റെ പരിധിയിലുള്ളത്. ഇവർ രാവിലെയും വൈകിട്ടുമാണ് ഡ്യൂട്ടിയിലുണ്ടാവുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com