പ്ലസ് വൺ പ്രവേശനം ‘നീന്തിക്കടന്ന്’ 120 പേർ
Mail This Article
ആലപ്പുഴ∙ പ്ലസ് വൺ പ്രവേശനം ലക്ഷ്യം വച്ച് ഇന്നലെ ജില്ലയിൽ നീന്തിക്കയറിയത് 120 കുട്ടികൾ. പ്ലസ് വൺ ഏകജാലക പ്രവേശനത്തിൽ നീന്തൽ അറിയാവുന്നവർക്ക് സർക്കാർ ഏർപ്പെടുത്തിയ ബോണസ് പോയിന്റ് നൽകാനാണ് ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ നീന്തൽ പ്രാവീണ്യ പരിശോധന സംഘടിപ്പിച്ചത്. പങ്കെടുത്ത 115 ആൺകുട്ടികളും 5 പെൺകുട്ടികളും സർട്ടിഫിക്കറ്റ് നേടി.
നഗരത്തിലെ സ്വകാര്യ ഹോട്ടലിലെ നീന്തൽ കുളത്തിലാണ് സ്പോർട്സ് കൗൺസിൽ പരിശോധന സംഘടിപ്പിച്ചത്. പങ്കെടുക്കാൻ എത്തിയ എല്ലാവരും സർട്ടിഫിക്കറ്റുമായാണ് മടങ്ങിയത്. 15 മീറ്റർ നീന്തിയ എല്ലാവർക്കും സർട്ടിഫിക്കറ്റ് നൽകി. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി.ജെ.ജോസഫ്, സെക്രട്ടറി എൻ.പ്രദീപ് കുമാർ, സ്പോർട്സ് കൗൺസിൽ അംഗം ടി.ജയമോഹൻ, പരിശീലകരായ എം.ബി മനോജ്,രഞ്ജിത്ത്, ജസ്റ്റിൻ തോമസ്, പി.കെ.രാജിമോൾ,കെ.എ.ജെറോം എന്നിവർ നേതൃത്വം നൽകി.
മറ്റ് നീന്തൽ മത്സരങ്ങളിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ളവർ അതിന്റെ പകർപ്പ്, രണ്ട് ഫോട്ടോ എന്നിവയുമായി സ്പോർട്സ് കൗൺസിൽ ഓഫിസിൽ എത്തിയാൽ നീന്തൽ സർട്ടിഫിക്കറ്റ് ലഭിക്കും. രണ്ടു പോയിന്റ് ആണ് നീന്തൽ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്ക് ബോണസ് ആയി നൽകുന്നത്.