കർഷകർ കൃഷി ഉപേക്ഷിച്ചു; ഓണത്തിന് നാടൻ കായ് കിട്ടിയേക്കില്ല
Mail This Article
എടത്വ∙ വെള്ളപ്പൊക്കവും കാലാവസ്ഥ വ്യതിയാനവും കുട്ടനാട് അപ്പർകുട്ടനാട്ടിൽ ഏത്തവാഴ കൃഷിയിൽ വൻ കുറവ് വന്നതായി വിഎഫ്പിസികെ (വെജിറ്റബിൾസ് ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ ഓഫ് കേരള). ഇക്കുറി ഓണത്തിന് നാടൻ കായ് ലഭ്യത കുറയാൻ സാധ്യതയുണ്ടെന്നും അവർ വ്യക്തമാക്കി. തുടർച്ചയായ വെള്ളപ്പൊക്കവും കാലാവസ്ഥാ വ്യതിയാനവുമാണ് അപ്പർകുട്ടനാട്ടിൽ ഏത്തവാഴ കൃഷി കുറയാൻ കാരണമായത്. ചുരുക്കം കർഷകർ മാത്രമാണ് ഇക്കുറി കൃഷി ഇറക്കിയിട്ടുള്ളത്.
കഴിഞ്ഞ സീസണിൽ ഒരു ലക്ഷത്തോളം ഏത്തവാഴകളാണു കർഷകർ ഇൻഷുർ ചെയ്തിരുന്നതെങ്കിൽ ഇത്തവണ നാലിലൊന്നുപോലും ചെയ്തിട്ടില്ലെന്നാണ് വകുപ്പ് പറയുന്നത്. വലിയ തോതിൽ ഏത്തവാഴ കൃഷി ചെയ്തിരുന്ന വീയപുരം പഞ്ചായത്തിൽ കൃഷിയിലും കർഷകരുടെ എണ്ണത്തിലും വൻകുറവാണ് ഉണ്ടായിരിക്കുന്നതെന്ന് വീയപുരം കൃഷി ഓഫിസർ നന്ദകുമാർ പറഞ്ഞു.
അഞ്ഞൂറോളം വാഴകൾ മാത്രമാണ് ഇക്കുറി ഇൻഷുർ ചെയ്തിട്ടുള്ളത്. കഴിഞ്ഞ സീസണിൽ ചില കർഷകർ ഇതര സംസ്ഥാനങ്ങളിൽ നിന്നു വാഴ വിത്തുകൾ ഇറക്കിയെങ്കിലും കൃഷിയിടത്തിൽ വെള്ളം കെട്ടി കിടന്നതിനാൽ മാസങ്ങളോളം വിത്ത് നടാൻ കഴിയാതെ നശിച്ചുപോയി. ലോറി വാടക ഉൾപ്പെടെ വലിയൊരു തുകയാണ് കർഷകർക്ക് നഷ്ടമായത്.
കഴിഞ്ഞവർഷം കൃഷിയിറക്കി വൻ നഷ്ടം സംഭവിച്ച കർഷകർക്ക് ഇൻഷുറൻസ് തുക പോലും കിട്ടിയില്ല. കുലച്ച വാഴ ഒന്നിന് 300 രൂപയും കുലയ്ക്കാത്ത വഴയ്ക്ക് 100 രൂപയുമാണ് ഇൻഷുറൻസ് പരിരക്ഷയായി ലഭിക്കേണ്ടത്. 5000 വാഴ വരെ കൃഷി ചെയ്ത കർഷകരുണ്ട് കുട്ടനാട്ടിൽ. വാഴയൊന്നിന് 250 രൂപവരെ ചെലവാക്കിയ കർഷകരാണ് ഇപ്പോൾ ലക്ഷങ്ങളുടെ നഷ്ടം സഹിച്ച് കഴിയുന്നത്.