ADVERTISEMENT

പൂച്ചാക്കൽ∙ പള്ളിപ്പുറത്ത് ഭിന്നശേഷിക്കാരായ വിദ്യാർഥികൾ പഠിക്കുന്ന ബഡ്സ് സ്കൂളിൽ സാമൂഹിക വിരുദ്ധരുടെ ക്രൂരത. ആദ്യദിനത്തിൽ സ്കൂളിന്റെ ഭിത്തികളിലും കളിയുപകരണങ്ങളിലും സാമൂഹിക വിരുദ്ധർ കരി ഓയിൽ ഒഴിച്ചു. ചേന്നംപള്ളിപ്പുറം പഞ്ചായത്ത് 3–ാം വാർഡിൽ കഴിഞ്ഞ വെള്ളിയാഴ്ച ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരിയും ജില്ലാ കലക്ടർ ഡോ.രേണുരാജും ചേർന്നാണ് സ്കൂൾ പ്രവേശനോത്സവവും സ്കൂളിന്റെ ഉദ്ഘാടനം നടത്തിയത്.

ഇന്നലെ ആദ്യ പ്രവൃത്തി ദിനത്തിൽ വിദ്യാർഥികളും അധ്യാപികയും രക്ഷിതാക്കളും എത്തിയപ്പോഴാണ് സ്കൂളിന്റെ ഭിത്തികളിലും സ്കൂൾ മുറ്റത്ത് പ്രത്യേകം നിർമിച്ച കളിയുപകരണങ്ങളിലും സാമൂഹിക വിരുദ്ധർ കരി ഓയിൽ ഒഴിച്ചിരിക്കുന്നതായി കണ്ടത്. 40 വിദ്യാർഥികളാണ് ഇവിടെ പഠിക്കുന്നത്. 2017 ൽ സോമപ്രസാദ് എംപിയുടെ വികസനഫണ്ടിൽ 20 ലക്ഷം രൂപ മുടക്കി നിർമിച്ച കെട്ടിടത്തിൽ ചേന്നംപള്ളിപ്പുറം പഞ്ചായത്തിന്റെ നേതൃത്വത്തിൽ 12 ലക്ഷം രൂപ മുടക്കി കളിയുപകരണങ്ങളും 30 ലക്ഷം രൂപ മുടക്കി ചുറ്റുമതിലും നിർമിച്ചിരുന്നു.

മൂന്നുമാസം മുൻപ് സ്കൂളിനു സമീപമുണ്ടായിരുന്ന പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള പ്ലാസ്റ്റിക് മാലിന്യ സംഭരണ കേന്ദ്രം (എംസിഎഫ്) സാമൂഹിക വിരുദ്ധർ തീയിട്ടു നശിപ്പിച്ചിരുന്നു.ഭിന്നശേഷിക്കാരായ വിദ്യാർഥികൾ പഠിക്കുന്ന സ്കൂളിൽ അതിക്രമം കാണിച്ചതിൽ പ്രദേശത്ത് പ്രതിഷേധം ശക്തമാണ്. ചേർത്തല പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചു അന്വേഷണം ആരംഭിച്ചു.

ഭിന്നശേഷിക്കാരായ വിദ്യാർഥികൾ പഠിക്കുന്ന സ്ഥാപനത്തിനുനേരെ സാമൂഹിക വിരുദ്ധർ നടത്തിയ അതിക്രമം അംഗീകരിക്കാൻ കഴിയാത്ത ക്രൂരതയാണ്. കുറ്റക്കാരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കണം. സാമൂഹിക വിരുദ്ധരുടെ അതിക്രമങ്ങൾ തടയുന്നതിനുവേണ്ടി സിസിടിവി ക്യാമറകൾ അടിയന്തരമായി സ്ഥാപിക്കും.
ടി.എസ്.സുധീഷ് (ചേന്നംപള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com