കുമാരപുരം സഹകരണബാങ്ക് ക്രമക്കേട്: സഹകരണവകുപ്പ് റിപ്പോർട്ട് തേടി
Mail This Article
ആലപ്പുഴ ∙ സിപിഎം ഭരിക്കുന്ന കുമാരപുരം സഹകരണ ബാങ്കിൽ (നമ്പർ 1449) കണ്ടെത്തിയ ക്രമക്കേടുകളെപ്പറ്റി സഹകരണവകുപ്പ് മന്ത്രിയുടെ ഓഫിസ് റിപ്പോർട്ട് തേടി. മനോരമ വാർത്തയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇതനുസരിച്ച് സഹകരണ വകുപ്പ് കാർത്തികപ്പള്ളി അസിസ്റ്റന്റ് റജിസ്ട്രാർ ഓഫിസിലെ ഉദ്യോഗസ്ഥർ ബാങ്കിൽ നേരിട്ടെത്തി പരിശോധന തുടങ്ങി.നേരത്തെ ബാങ്ക് ഉദ്യോഗസ്ഥർ നടത്തിയ ആഭ്യന്തര പരിശോധനയിലാണു നാരകത്തറ ശാഖയിൽ പലതരം ക്രമക്കേടുകൾ കണ്ടെത്തിയത്. സ്വർണ പണയം, മറ്റു വായ്പകൾ തുടങ്ങിയവയിലാണ് പ്രധാനമായും ക്രമക്കേടുകൾ കണ്ടെത്തിയത്.
അതേസമയം, തിരിമറി നടത്തിയെന്നു സംശയിക്കപ്പെടുന്ന ഇടപാടുകളിലെ വലിയ പങ്ക് തുക ബന്ധപ്പെട്ടവർ തിരിച്ചടച്ചതായി അറിയുന്നു. ഇല്ലാത്തയാളുടെ പേരിലുള്ള അക്കൗണ്ട് വഴി പിൻവലിച്ച പണവും ഇതിൽപെടും.8 ഉദ്യോഗസ്ഥരാണ് ഇന്നലെ രാവിലെ മുതൽ ബാങ്കിലെ രേഖകൾ പരിശോധിച്ചത്. ക്രമക്കേട് വ്യക്തമാക്കുന്ന ഒട്ടേറെ വിവരങ്ങൾ സംഘം കണ്ടെത്തിയെന്നു സൂചനയുണ്ട്. ബാങ്ക് ജീവനക്കാരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന.ക്രമക്കേടിനു കാരണം ചില ഉദ്യോഗസ്ഥരുടെ മാത്രം വീഴ്ചയാണെന്ന നിലപാടിലാണ് ഭരണനേതൃത്വം. രേഖകൾ പ്രകാരമുള്ള വീഴ്ചകൾക്ക് ഉത്തരവാദികളായ ജീവനക്കാർക്കെതിരെ നടപടിക്കു സാധ്യതയുണ്ട്.
നാരകത്തറ ശാഖയിലെ പരിശോധന ഇന്നലെ മിക്കവാറും പൂർത്തിയായി. ബാങ്ക് ആസ്ഥാനമായ എരിക്കാവിലും മറ്റൊരു ശാഖയായ മണികണ്ഠൻചിറയിലും പരിശോധന നടത്താൻ സാധ്യതയുണ്ട്. എന്നാൽ, നാരകത്തറ ശാഖയിൽ മാത്രമേ പ്രശ്നങ്ങളുള്ളൂ എന്നാണ് ബാങ്ക് അധികൃതരുടെ നിലപാട്. നാരകത്തറ ശാഖയിൽ ചുമതലയേൽക്കാനെത്തിയ ഉദ്യോഗസ്ഥ അവിടെ മാത്രമേ പരിശോധന നടത്തിയിരുന്നുള്ളൂ. ഇതിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്.ക്രമക്കേട് സംബന്ധിച്ച് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് പരിശോധനയെന്നും സഹകരണ വകുപ്പ് അധികൃതർ പറഞ്ഞു. പരിശോധന എപ്പോൾ പൂർത്തിയാകുമെന്നോ റിപ്പോർട്ട് എപ്പോൾ നൽകുമെന്നോ ഇപ്പോൾ പറയാനാവില്ലെന്നും അറിയിച്ചു.