ഡോക്ടർ നിയമനം: എംഎൽഎയുടെ ഉറപ്പ് പാഴായി; 20 ഡോക്ടർമാർ ഇപ്പോഴുമില്ല
Mail This Article
ആലപ്പുഴ∙ ഉറപ്പുകൾ പാഴായി; മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡോക്ടർമാരുടെ ക്ഷാമം തുടരുന്നു. ഡോക്ടർ ക്ഷാമവുമായി ബന്ധപ്പെട്ടു പരാതികൾ ഉയർന്ന സാഹചര്യത്തിൽ വിഷയം ആരോഗ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയെന്നും ഒരു മാസത്തിനകം പ്രശ്നം പരിഹരിക്കുമെന്നും കഴിഞ്ഞ മാസം ഒന്നാം തീയതി എച്ച്.സലാം എംഎൽഎ പറഞ്ഞിരുന്നു. എന്നാൽ ഒരു മാസത്തിനുള്ളിൽ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ, ഫൊറൻസിക് വിഭാഗം അസോഷ്യേറ്റ് പ്രഫസർ, ജനറൽ മെഡിസിൻ വിഭാഗം പ്രഫസർ, അസ്ഥിരോഗ വിഭാഗം അസോഷ്യേറ്റ് പ്രഫസർ എന്നിങ്ങനെ 4 ഒഴിവുകൾ മാത്രമാണ് നികത്താൻ സാധിച്ചത്. ഇരുപതോളം തസ്തികകൾ ഇപ്പോഴും ഒഴിഞ്ഞുകിടക്കുകയാണ്.
പ്രധാന തസ്തികകളിലെ ഒഴിവുകൾ നികത്തിയിട്ടുണ്ട്. ഇരുപതോളം ഡോക്ടർമാരുടെ ഒഴിവുള്ളതായി അറിവില്ല. അങ്ങനെയുണ്ടെങ്കിൽ ഉടൻ വിഷയം ആരോഗ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി നടപടി സ്വീകരിക്കും. കൂടുതൽ തസ്തികകൾ തുടങ്ങാനുള്ള നടപടികൾ പ്രാഥമികഘട്ടത്തിലാണ്. എച്ച്.സലാം എംഎൽഎ