ADVERTISEMENT

ആലപ്പുഴ ∙ ഒരു വർഷത്തിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നത് ശരാശരി 200 ദിവസത്തിൽ താഴെ മാത്രമാണ്. കഴിഞ്ഞ വർഷം മാത്രം സർക്കാർ നിയന്ത്രണങ്ങളെത്തുടർന്നു രണ്ടു മാസത്തിലധികമാണു കടലിൽ പോകാതിരുന്നത്.  യാനത്തിന്റെയും വലയുടെയും അറ്റകുറ്റപ്പണിക്കു വേണ്ട സമയവും നഷ്ടപ്പെടും. പ്രതികൂല കാലാവസ്ഥ ഉണ്ടാകുമ്പോഴെല്ലാം മുന്നറിയിപ്പ് നൽകുന്നത് സുരക്ഷയെ കരുതിയാണെങ്കിലും ഒരു പരിധിവരെ തിരിച്ചടിയാകുന്നെന്നു മത്സ്യത്തൊഴിലാളികൾ പറയുന്നു. പ്രതികൂല കാലാവസ്ഥയിൽ ജില്ലയിലെ അറുപതിനായിരത്തിലധികം വരുന്ന മത്സ്യത്തൊഴിലാളികൾ ജോലിയും വരുമാനവുമില്ലാത്ത അവസ്ഥയിലാകും.

മണ്ണെണ്ണ സബ്സിഡി ഉയർത്തണം: ചിത്തരഞ്ജൻ എംഎൽഎ

മണ്ണെണ്ണയുടെ വില മൂന്നിരട്ടിയോളം വർധിപ്പിച്ചതാണ് മത്സ്യബന്ധന മേഖല നേരിടുന്ന പ്രധാന പ്രശ്നമെന്നു പി.പി.ചിത്തരഞ്ജൻ എംഎൽഎ. ലഭിക്കുന്ന മണ്ണെണ്ണയുടെ അളവും കുറഞ്ഞു. 600 ലീറ്റർ ലഭിച്ചിരുന്ന യാനങ്ങൾക്ക് ഇപ്പോൾ 130 ലീറ്ററിനടുത്താണ് ലഭിക്കുന്നത്. കടലിൽ മീൻ ലഭ്യത കുറഞ്ഞതും തിരിച്ചടിയാണ്. ആഴക്കടൽ മത്സ്യബന്ധനം നടത്തുന്ന ട്രോളറുകൾ ഉൾപ്പെടെയുള്ളവയ്ക്ക് കേന്ദ്ര സർക്കാരാണ് പെർമിറ്റ് നൽകുന്നത്. 

ട്രോളറുകൾ കൂടുന്നത് മത്സ്യലഭ്യത കുറയ്ക്കുന്നുണ്ട്. 

കയറ്റുമതിക്കാരുടെ ക്ഷേമനിധി വിഹിതം ഇല്ലാതായതോടെ ക്ഷേമനിധി വരുമാനം ഇടിഞ്ഞു. വർഷാവർഷം മത്സ്യത്തൊഴിലാളികൾ അടയ്ക്കുന്ന 100 രൂപയാണ് ക്ഷേമനിധിയിലുള്ളത്. ക്ഷേമനിധിയിലേക്ക് അടയ്ക്കുന്ന തുക തിരികെ ലഭിക്കുന്നുമില്ല. ആനുകൂല്യങ്ങൾ ലഭിക്കാൻ കാലതാമസം നേരിടുകയാണ്. മണ്ണെണ്ണയുടെ സബ്സിഡി ഉയർത്തണമെന്നും ക്ഷേമനിധിയിലേക്ക് അടയ്ക്കുന്ന തുക തിരികെ ലഭിക്കണമെന്നുമാണ് ആവശ്യപ്പെടുന്നത്. പുനർഗേഹം പദ്ധതിക്ക് അനുയോജ്യമായ സ്ഥലം ലഭിക്കാത്തതുകൊണ്ട് തുക വർധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മത്സ്യത്തൊഴിലാളി അവകാശ പ്രഖ്യാപനം നടത്തും: കോൺഗ്രസ്

മത്സ്യത്തൊഴിലാളികളുടെ പ്രശ്നത്തിൽ കോൺഗ്രസ് സജീവമായി ഇടപെടുമെന്ന് കോൺഗ്രസ് ഔട്ട്റീച്ച് പ്രോഗ്രാം കൺവീനർ ആര്യാടൻ ഷൗക്കത്ത്. തമിഴ്നാട്ടിൽ മണ്ണെണ്ണ ലഭിക്കുന്നതിന്റെ നാലിരട്ടി വിലയിലാണ് ഇവിടെ ലഭിക്കുന്നത്. മത്സ്യത്തൊഴിലാളികൾക്കായി ഉമ്മൻചാണ്ടി സർക്കാർ ഒരു ലക്ഷത്തിലധികം വീടുകളാണ് അനുവദിച്ചത്. ലൈഫ് മിഷൻ ആയതോടെ വീട് ലഭിക്കാൻ 4 വർഷത്തോളം എടുക്കുന്നു. കടലാക്രമണത്തിൽ വീട് നഷ്ടപ്പെട്ടാൽ ലഭിക്കുന്ന തുക കൊണ്ട് സ്ഥലം വാങ്ങാൻ പോലും കഴിയില്ല. വർഷത്തിൽ 100 ദിവസത്തിൽ താഴെ മാത്രമാണ് മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നത്. സർക്കാർ നിയന്ത്രണങ്ങൾ കാരണം തൊഴിൽ നഷ്ടപ്പെടുന്ന ദിവസങ്ങളിൽ തൊഴിലുറപ്പിന്റെ കൂലിയെങ്കിലും ഉറപ്പു വരുത്തണം. 

ഹാർബറുകളിൽ ലേലക്കാരെ കൊണ്ടുവരുന്നത് ഉദ്യോഗസ്ഥ ലോബിയാണ്. മത്സ്യഫെഡ് പൂർണമായും പാർട്ടിവൽക്കരിച്ചു. ആശയവിനിമയത്തിനായി വെരി ഹൈ ഫ്രീക്വൻസി ഉപകരണങ്ങൾ വാങ്ങാനായി മത്സ്യത്തൊഴിലാളികളിൽ നിന്നു പണം വാങ്ങിയിരുന്നു. രണ്ടു വർഷമായിട്ടും ഉപകരണം ഇതുവരെ നൽകിയിട്ടില്ല. പലതരം ബുദ്ധിമുട്ടുകൾ കാരണം 60% യാനങ്ങളും കടലിൽ പോകുന്നില്ല. ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളി പ്രതിനിധികളെ വിളിച്ചു ചേർത്ത് അവകാശ പ്രഖ്യാപനം നടത്തും. കടലവകാശ നിയമം പാസാക്കിയെടുക്കാൻ ശക്തമായ പ്രക്ഷോഭം നടത്തും.

ഇൻഷുറൻസ് ഇല്ല,വലയ്ക്കും എൻജിനും

യാനങ്ങൾക്കാണ് ഇൻഷുറൻസ് ഉള്ളത്. വലയ്ക്കും എൻജിനും ഇൻഷുറൻസ് ഇല്ല. വലയാണ് കൂടുതൽ കേടാകുന്നത്. അവ ശരിയാക്കാൻ വലിയ തുക ചെലവാക്കേണ്ടി വരുന്നുണ്ട്. എൻജിനും പണി വരും. താരതമ്യേന നാശനഷ്ടം കുറവായ ബോട്ടിനു മാത്രം ഇൻഷുറൻസ് ലഭിച്ചിട്ടും വലിയ സഹായമില്ലെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. മാത്രമല്ല, കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പുള്ള സമയത്ത് അപകടത്തിൽപെടുന്ന വള്ളങ്ങൾക്കു സഹായം ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്.

മത്സ്യത്തൊഴിലാളികളുടെ പ്രധാന ആവശ്യങ്ങൾ

 മണ്ണെണ്ണ, പെട്രോൾ, ഡീസൽ എന്നിവ സബ്സിഡി നിരക്കിൽ ആവശ്യത്തിന് ലഭ്യമാക്കുക.
 മത്സ്യഫെഡിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുക
 മത്സ്യത്തൊഴിലാളികൾക്കുള്ള ക്ഷേമനിധി ആനുകൂല്യങ്ങൾ വർധിപ്പിക്കുക, കൃത്യസമയത്ത് വിതരണം ചെയ്യുക
 തീരദേശ നിയന്ത്രണ നിയമം ഭേദഗതി ചെയ്യുക.
 കുടിയൊഴിപ്പിക്കൽ അവസാനിപ്പിച്ച് നഷ്ടപരിഹാരം വർധിപ്പിക്കുക
 കാലാവസ്ഥ മുന്നറിയിപ്പു കാരണം ജോലിക്കു പോകാൻ കഴി‍യാത്ത ദിവസങ്ങളിൽ തൊഴിലുറപ്പുകൂലി ഉറപ്പാക്കുക.

ഹാർബറാണ്, പക്ഷേ വള്ളമടുപ്പിക്കാനാവില്ല

മത്സ്യബന്ധന മേഖലയെ ശക്തിപ്പെടുത്താനായി ഹാർബറുകൾ നിർമിച്ചെങ്കിലും പലതിനും വിപരീത ഫലമാണുണ്ടായതെന്ന വിലയിരുത്തലിലാണു മത്സ്യത്തൊഴിലാളികൾ. തോട്ടപ്പള്ളി ഹാർബറിൽ തിര കൂടിയാൽ ബ്രേക്ക് വാട്ടറിൽ മണ്ണടിഞ്ഞ് വലിയ ബോട്ടുകൾ കയറ്റാൻ കഴിയാതെ വരും. വലിയ യാനങ്ങൾ കായംകുളത്ത് അടുപ്പിക്കേണ്ട അവസ്ഥയാണ്. അല്ലെങ്കിൽ ചെല്ലാനത്ത് പോകണം.

തൊഴിലാളികളെ മിനി ബസുകളിൽ ഇവിടങ്ങളിലേക്കെത്തിക്കാനും തിരികെയെത്തിക്കാനുമുള്ള ചെലവ് യാന ഉടമ വഹിക്കണം.തീരത്ത് യാനങ്ങൾ അടുക്കാൻ വേണ്ടി നിർമിച്ച മറ്റു പല നിർമാണങ്ങൾക്കും ഹാർബർ എന്നോ ഫിഷ് ലാൻഡിങ് സെന്റർ എന്നോ പേര് നൽകിയതല്ലാതെ അതിന്റെ ഉപകാരമില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com