അതിർത്തിയിൽ അപകടത്തിൽ മരിച്ച ജവാൻ ബി.ബിജുവിന് ജന്മനാട് വിട നൽകി
Mail This Article
മാവേലിക്കര ∙ ഉത്തരാഖണ്ഡിൽ ദുരിതാശ്വാസ പ്രവർത്തനത്തിന്റെ ഭാഗമായുള്ള റോഡ് നിർമാണത്തിനിടെ പാറ ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ മരിച്ച ഗ്രഫ് (ജനറൽ റിസർവ് എൻജിനീയർ ഫോഴ്സ്) സൈനികൻ ചെട്ടികുളങ്ങര ഈരേഴ തെക്ക് താനുവേലിൽ ബി.ബിജുവിന് (42) ജന്മനാട് വിട നൽകി. മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ ഇന്നലെ കുടുംബ വീട്ടുവളപ്പിൽ സംസ്കരിച്ചു. പൊലീസ് സേനയുടെ ഗാർഡ് ഓഫ് ഓണറിനു ശേഷം മകൾ അപർണ ചിതയ്ക്ക് തീകൊളുത്തി.
ഇന്നലെ രാവിലെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ആംബുലൻസിൽ നാട്ടിലെത്തിച്ചു. ചെട്ടികുളങ്ങര പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ബിജുവിന്റെ മാതൃവിദ്യാലയമായ ചെട്ടികുളങ്ങര എച്ച്എസ്എസിൽ പൊതുദർശനത്തിനു വച്ച ശേഷമാണു മൃതദേഹം വീട്ടിലെത്തിച്ചത്. ഭാര്യ രഞ്ജിനിയും മകൾ അപർണയും ബിജുവിന്റെ മാതാപിതാക്കളായ ബാബുവും സരസ്വതിയും തേങ്ങിയപ്പോഴതു നാടിന്റെ വിലാപമായി മാറി.
സംസ്ഥാന സർക്കാരിനു വേണ്ടി ജില്ലാ കലക്ടർ വി.ആർ. കൃഷ്ണ തേജ പുഷ്പചക്രം അർപ്പിച്ചു. എ.എം. ആരിഫ് എംപി, കൊടിക്കുന്നിൽ സുരേഷ് എംപി, എം.എസ്. അരുൺകുമാർ എംഎൽഎ, ചെട്ടികുളങ്ങര പഞ്ചായത്ത് പ്രസിഡന്റ് സി.സുധാകരക്കുറുപ്പ്, മാവേലിക്കര നഗരസഭ അധ്യക്ഷൻ കെ.വി. ശ്രീകുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. ഇന്ദിരാദാസ് തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് പിത്തോറഗഡിനു സമീപം ഇന്ത്യ-ചൈന അതിർത്തിയിലായിരുന്നു അപകടം. റോഡ് നിർമാണം പുരോഗമിക്കവേ ബിജു നിയന്ത്രിച്ച മണ്ണുമാന്തി യന്ത്രത്തിനു മുകളിലേക്കു മലയിൽ നിന്നു വലിയ പാറ അടർന്നു വീഴുകയായിരുന്നു.