കുളിപ്പിക്കുന്നതിന് ഇടയിൽ കുട്ടി മരിച്ചു എന്ന് വീട്ടുകാർ; പിഞ്ചുകുഞ്ഞിനെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം
Mail This Article
ഹരിപ്പാട്∙ മണ്ണാറശാല തുലാംപറമ്പ് വടക്ക് മണ്ണാർ പഴഞ്ഞതിൽ ശ്യാംകുമാറിന്റെ 46 ദിവസം പ്രായമുള്ള മകളെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമാണെന്നു പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. സംഭവത്തിൽ കുഞ്ഞിന്റെ അമ്മ ദീപ്തിക്ക് എതിരെ കൊലക്കുറ്റം ചുമത്തി കേസ് എടുക്കുമെന്നു പൊലീസ് പറഞ്ഞു. മനാസികാസ്വാസ്ഥ്യത്തിന്റെ സൂചനകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് പൊലീസ് സംരക്ഷണത്തിൽ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് ദീപ്തി.
ശനിയാഴ്ച ഉച്ചക്ക് ഒരു മണിയോടെ ദീപ്തിയും അച്ഛൻ രവീന്ദ്രൻ പിള്ളയും മാത്രം വീട്ടിലുണ്ടായിരുന്നപ്പോഴാണ് സംഭവമെന്നു പൊലീസ് പറഞ്ഞു. അച്ഛൻ ഉറങ്ങിയ നേരത്ത് കുഞ്ഞിനെ കിണറ്റിൽ എറിയുകയായിരുന്നു. ഉറങ്ങി എഴുന്നേറ്റ അച്ഛൻ കുഞ്ഞിനെ തിരക്കിയെങ്കിലും ദീപ്തി മിണ്ടിയില്ല. തുടർന്ന് ദീപ്തിയുടെ സഹോദരനെ ഫോണിൽ വിളിച്ചു വരുത്തി. സഹോദരൻ എത്തി ചോദിച്ചപ്പോൾ കിണർ ചൂണ്ടിക്കാണിക്കുകയുമായിരുന്നു. ഉടൻ തന്നെ കുഞ്ഞിനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുളിപ്പിക്കുന്നതിന് ഇടയിൽ കുട്ടി മരിച്ചു എന്ന് വീട്ടുകാർ മൊഴി നൽകിയതോടെ അസ്വാഭാവിക മരണത്തിനാണ് ആദ്യം പൊലീസ് കേസ് എടുത്തത്. തുടർന്ന് വീട്ടുകാരെ ചോദ്യം ചെയ്തതോടെയാണ് സത്യം പുറത്തു വന്നതെന്നും ദീപ്തി മുൻപും മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിട്ടുള്ളതായി മൊഴി ലഭിച്ചിട്ടുണ്ടെന്നും ഹരിപ്പാട് സിഐ വി.എസ് ശ്യാംകുമാർ പറഞ്ഞു. കുഞ്ഞിന്റെ മൃതദേഹം ഇന്നലെ വൈകിട്ട് വീട്ടു വളപ്പിൽ സംസ്കരിച്ചു.