വ്യാജ കുറിപ്പുകളുണ്ടാക്കി മരുന്ന് ആവശ്യപ്പെട്ടു, ലഹരി ഗുളികകളുമായി യുവതിയും യുവാവും പിടിയിൽ
Mail This Article
തുറവൂർ ∙ ലഹരി ഗുളികകളുമായി കൊച്ചി സ്വദേശികളായ യുവതിയും യുവാവും കുത്തിയതോട് എക്സൈസ് സംഘത്തിന്റെ പിടിയിൽ. എറണാകുളം ഉദയംപേരൂർ കൊച്ചു പറമ്പിൽ കെ.എസ്. വിഷ്ണു(25), തിരുവാങ്കുളം കരിങ്ങാച്ചിറ പാലത്തിങ്കൽ സൂര്യപ്രഭ(18) എന്നിവരാണ് പിടിയിലായത്. മാനസികാസ്വാസ്ഥ്യമുള്ളവർ ഡോക്ടറുടെ നിർദേശമനുസരിച്ച് കഴിക്കുന്ന മരുന്നുകളാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. ഈ ഗുളികകൾ ഒന്നിച്ചു കഴിച്ചാൽ മണിക്കൂറുകളോളം ലഹരി ലഭിക്കുന്നവയാണെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.
അരൂർ മേഖലയിലെ മെഡിക്കൽ സ്റ്റോറുകളിൽ വ്യാജ കുറിപ്പുകളുണ്ടാക്കി മരുന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് സംശയം തോന്നിയ മെഡിക്കൽ സ്റ്റോർ ഉടമയാണ് എക്സൈസ് സംഘത്തിനു വിവരം നൽകിയത്. തുടർന്ന് കുത്തിയതോട് എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് ഇരുവരും ദേശീയപാതയിൽ തുറവൂർ ജംക്‌ഷനു കിഴക്കുവശം പിടിയിലായത്. ലഹരി മരുന്ന് കടത്താൻ ഉപയോഗിച്ച ഇരുചക്രവാഹനവും കസ്റ്റഡിയിലെടുത്തു. കുത്തിയതോട് റേഞ്ച് എക്സൈസ് എസ്ഐ സി.എസ്.സുനിൽകുമാറും സംഘവുമാണ് പ്രതികളെ പിടികൂടിയത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.