വെടിക്കെട്ട് സാമഗ്രികൾക്ക് തീപിടിച്ച് പൊട്ടിത്തെറി; 5 പേർക്കു പരുക്ക്
Mail This Article
ചേർത്തല ∙ പാണാവള്ളി നാൽപത്തെണ്ണീശ്വരം മഹാദേവക്ഷേത്രത്തിൽ വെടിക്കെട്ടിനു സൂക്ഷിച്ചിരുന്ന കതിനയ്ക്കും കരിമരുന്നിനും തീപിടിച്ചുണ്ടായ പൊട്ടിത്തെറിയിൽ 5 പേർക്കു പരുക്കേറ്റു. ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് പൊട്ടിത്തെറിയുണ്ടായത്. പഴയ ഓഫിസും വഴിപാട് കൗണ്ടറും കരിമരുന്ന് ഉൾപ്പെടെ സൂക്ഷിച്ചിരുന്ന ഷെഡും തകർന്നു. കതിനയും കരിമരുന്നും സൂക്ഷിച്ചിരുന്ന പഴയ ഓഫിസ് കെട്ടിടത്തിൽ വെൽഡിങ്, പെയ്ന്റിങ് ജോലികൾ ചെയ്തുകൊണ്ടിരുന്ന തൊഴിലാളികൾക്കാണു പരുക്കേറ്റത്. പാണാവള്ളി വാലുമ്മേൽ രാജേഷ്(41), മറ്റത്തിൽ തിലകൻ(60), മഠത്തിൽ അരൂൺകുമാർ(60),തറയിൽ ധനപാലൻ(61), വാലൂമ്മേൽ വിഷ്ണു (22) എന്നിവർക്കാണ് പരുക്കേറ്റത്.
രാജേഷിന്റെയും തിലകന്റെയും പരുക്ക് ഗുരുതരമാണ്. രാജേഷിന് 70 ശതമാനത്തിൽ കൂടുതൽ പൊള്ളലേറ്റിട്ടുണ്ട്. എല്ലാവരെയും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാളെ ക്ഷേത്രത്തിൽ സപ്താഹം ആരംഭിക്കുന്നതിനോട് അനുബന്ധിച്ച് വെടിക്കെട്ട് ആവശ്യങ്ങൾക്ക് ഒരുക്കിയ കതിനയ്ക്കും ഇതോടൊപ്പം സൂക്ഷിച്ചിരുന്ന കരിമരുന്നിനുമാണ് തീപിടിച്ചത്. വെൽഡിങ് ജോലികൾക്കിടെ തീപ്പൊരി വീണതാകും തീപിടിത്തത്തിനു കാരണമെന്ന് പൊലീസ് നിഗമനം.