കണിച്ചുകുളങ്ങര കൊലപാതകം: ലോറിയുടെ റജിസ്ട്രേഷൻ റദ്ദാക്കി; ഇനി ശിക്ഷ ‘പൊളിക്കൽ’
Mail This Article
കണിച്ചുകുളങ്ങര ∙ എവറസ്റ്റ് ചിട്ടി ഫണ്ട് ഉടമകളായ രമേഷ്, സഹോദരി ലത, ഡ്രൈവർ ഷംസുദ്ദീൻ എന്നിവർ ആസൂത്രിത വാഹനാപകടത്തിൽ കൊല്ലപ്പെട്ട സംഭവത്തിലെ ലോറിയുടെ റജിസ്ട്രേഷൻ മോട്ടർവാഹന വകുപ്പ് റദ്ദാക്കി. കുറ്റകൃത്യത്തിൽ ഉൾപ്പെടുന്ന വാഹനങ്ങൾ പൊളിക്കുന്ന സർക്കാർ തീരുമാനത്തിന്റെ ഭാഗമായാണ് നടപടി. കൊലക്കേസുകളിലെ പ്രതികൾ സഞ്ചരിക്കുന്ന വാഹനത്തെയും ഇനി പ്രതി ചേർക്കും. വാഹനം വാടകയ്ക്ക് എടുത്തതാണെങ്കിലും ഇതേ നടപടിയായിരിക്കും.
കണിച്ചുകുളങ്ങര കൂട്ടക്കൊലയ്ക്ക് ഉപയോഗിച്ചത് കെആർഒ 1760 എന്ന റജിസ്ട്രേഷനിലെ ലോറിയാണ്. കോട്ടയം ആർടി ഓഫിസിന്റെ പരിധിയിലാണ് വാഹനം. കേസ് അന്വേഷിച്ച് മാരാരിക്കുളം പൊലീസ് സ്റ്റേഷനിലാണ് നിലവിൽ ലോറിയുള്ളത്. കാലപ്പഴക്കത്തെ തുടർന്ന് പല ഭാഗങ്ങളും നശിച്ചു. ചേർത്തല എംവിഐ കെ.ജി. ബിജു വാഹനം പരിശോധിച്ച്, ജോയിന്റ് ആർടിഒ ജെബി ചെറിയാനും കോട്ടയം ആർടിഒ ഇൻചാർജ് ഡി. ജയരാജിനും റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റജിസ്ട്രേഷൻ റദ്ദാക്കിയത്. ലോറി പൊളിച്ച് ആക്രിയായി വിൽക്കുന്ന നടപടികൾ ഇനി പൊലീസ് ചെയ്യും. 2005 ജൂലൈ 20നായിരുന്നു ദേശീയപാതയിൽ കണിച്ചുകുളങ്ങര കവലയ്ക്കു സമീപം കൊലപാതകം നടന്നത്.
രമേഷും ലതയും ഷംസുദ്ദീനും സഞ്ചരിച്ച കാറിൽ ലോറി ഇടിപ്പിക്കുകയായിരുന്നു. ഒന്നാം പ്രതി ലോറി ഡ്രൈവർ ഉണ്ണി, ഹിമാലയ ചിട്ടിക്കമ്പനി മാനേജിങ്ങ് ഡയറക്ടർമാരായ ചെറായി നൊച്ചിക്കാട്ട് സജിത്ത്, കളത്തിൽ ബിനീഷ് എന്നിവർ ഉൾപ്പെടെ പ്രതികളെ കോടതി ശിക്ഷിച്ചിരുന്നു. ഹിമാലയ ഗ്രൂപ്പിന്റെ ജനറൽ മാനേജർ സ്ഥാനം രാജിവച്ച് രമേഷ് എവറസ്റ്റ് ചിട്ടി ഫണ്ട് എന്ന പേരിൽ സ്ഥാപനം തുടങ്ങിയത് തങ്ങൾക്ക് ഭീഷണിയാകുമെന്നു കരുതിയാണ് പ്രതികൾ കൊലപാതകം ആസൂത്രണം ചെയ്തതെന്നാണു കേസ്.