നാട്ടുകാരിൽ ആശങ്ക പടർത്തി വള്ളികുന്നത്ത് കാട്ടുപന്നിശല്യം
Mail This Article
വള്ളികുന്നം ∙ നാട്ടുകാരിൽ ആശങ്ക പടർത്തി വള്ളികുന്നത്തും പരിസരപ്രദേശങ്ങളിലും കാട്ടുപന്നിയുടെ ശല്യം ഏറുന്നു. ഇരുളിന്റെ മറവിൽ എത്തുന്ന പന്നികൾ പറമ്പിലുള്ള കരക്കൃഷികളാണ് കൂടുതലും നശിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി കടുവിനാൽ ലക്ഷം മുക്കിനു സമീപം അസ്‌ലം മൻസിൽ സത്താറിന്റെ പറമ്പിലും സമീപ പ്രദേശങ്ങളിലുമാണ് കാട്ടുപന്നിയുടെ സാന്നിധ്യം കണ്ടെത്തിയത്. നാട്ടിലിറങ്ങിയ പന്നികൾ വാഴ, ഇഞ്ചി, ചേമ്പ്, കാച്ചിൽ തുടങ്ങിയ വിളകൾ നശിപ്പിച്ചു.
ജൂണിൽ കടുവിനാൽ വർഗീസ് ഭവനത്തിൽ വർഗീസ് നൈനാന്റെ പറമ്പിലെ കൃഷികളും കാട്ടുപന്നികൾ നശിപ്പിച്ചിരുന്നു. പള്ളിമുക്കിന് സമീപത്തെ കെഐപി കനാലിൽ പന്നിയെ പല പ്രാവശ്യം കണ്ടവരുണ്ട്. ചാരുംമൂട് ഭാഗത്ത് നിന്നു കനാൽ വഴിയാകാം പന്നികൾ എത്തിയതെന്ന് കരുതുന്നു. ജൂണിൽ കരിമുട്ടത്ത് ജംക്‌ഷന് സമീപം മുള്ളൻപന്നിയെയും കണ്ടെത്തിയിരുന്നു. കാട് വിട്ട് വന്യജീവികൾ നാട്ടിലിറങ്ങുന്നത് ജനങ്ങളിൽ ഏറെ പരിഭ്രാന്തി സൃഷ്ടിക്കുന്നുണ്ട്.