ADVERTISEMENT

മാന്നാർ ∙ വെള്ളപ്പൊക്കത്തിനും മഴയ്ക്കും ശമനമായെങ്കിലും ദുരിതമൊഴിയാതെ അപ്പർകുട്ടനാട്ടുകാർ. അച്ചൻകോവിലാറിലെയും പമ്പാനദിയിലെയും ജലനിരപ്പ് കാര്യമായി താഴുകയും വീടുകളിലും പരിസരത്തുമായി കെട്ടിക്കിടന്ന വെളളം ഭാഗികമായി ഒഴിയുകയും ചെയ്തെങ്കിലും ചില മേഖലയിൽ ഇപ്പോഴും ദുരിതത്തിന്റെ പിടിയിൽ തന്നെയാണ്.

ചെന്നിത്തല പഴയ പറയങ്കേരി ആറിനോടു ചേർന്നു കിടക്കുന്ന ഇഞ്ചയ്ക്കത്തറ കോളനി, മറ്റത്തു കോളനി പ്രദേശത്തെ റോഡും പാമ്പനം ചിറയിൽ നിന്നുള്ള തോട്ടിലെയും ജലനിരപ്പ് ഇനിയും താഴ്ന്നിട്ടില്ല. ഇവിടത്തെ മൺ റോഡിൽ ഇപ്പോഴും ഒരടിയോളം വെള്ളമുണ്ട്. ഇവിടങ്ങളിൽ കിണർവെള്ളം മലിനമായി. പ്രദേശത്തെ റോഡ് ഉയർത്തണമെന്ന ആവശ്യം ആരും പരിഗണിക്കുന്നില്ലെന്ന് പ്രദേശവാസി വിനോദ് അപ്സര പറഞ്ഞു.

അപ്പർകുട്ടനാട്ടിലെ ദുരിതബാധിത മേഖലയിലെ മിക്കയിടത്തും കെട്ടിക്കിടക്കുന്ന മലിനജലം പകർച്ചവ്യാധിയടക്കമുള്ള വിവിധ രോഗങ്ങൾക്കും കാരണമാകുമെന്നതാണ് ഇപ്പോഴത്തെ ഭീതി. ചില മേഖലകളിൽ പകർച്ചപ്പനിയും വ്യാപകമായി. ആതാതു പ്രദേശത്തെ ആരോഗ്യപ്രവർത്തകരുടെ സേവനവും ദുരിതബാധിതർ ആവശ്യപ്പെടുന്നു.

മാന്നാർ വൈദ്യൻ കോളനി, പാവുക്കര ഇടത്തേ കോളനി, വാലേൽ, മുക്കാത്താരി, അങ്കമാലി കോളനി, മുല്ലശേരി ഭാഗം, ചെന്നിത്തല കാരിക്കുഴി, ചിത്തിരപുരം, 75–ൽപടി ഭാഗം, ചില്ലിത്തുരുത്ത്, വള്ളാംകടവ്, പാമ്പനംചിറ, ബുധനൂർ പ്ലാക്കാത്തറ കോളനി, കളത്തൂർക്കടവ് ഭാഗം, കടമ്പൂര്, പൊണ്ണത്തറ, ഇലഞ്ഞിമേൽ വടക്കു ഭാഗം തുടങ്ങിയ മേഖലകളും ദുരിതത്തിൽ തന്നെയാണ്. ഇവിടങ്ങളിലെ ചിലർ ഇപ്പോഴും ദുരിതാശ്വാസ ക്യാംപുകളിൽ തന്നെയാണ്. പഞ്ചായത്ത്, റവന്യു, ആരോഗ്യവകുപ്പ് അധികൃതരുടെ ശ്രദ്ധ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com