വേദനകളെ തോൽപിച്ച് ഗീതുവെത്തും പരീക്ഷയെഴുതാൻ
Mail This Article
മാവേലിക്കര ∙ നിശ്ചയദാർഢ്യത്തിനു മുന്നിൽ എല്ലാ കുറവുകളും വഴിമാറുമെന്നു തെളിയിച്ച്് പ്ലസ്ടു തുല്യത പരീക്ഷ എഴുതാൻ ഗീതു ഇന്നു മാവേലിക്കര എ.ആർ.രാജരാജവർമ സ്മാരക ഗവ. ഗേൾസ് എച്ച്എസ്എസിലെത്തും. ഓലകെട്ടിയമ്പലം കൈതവിള കിഴക്കതിൽ ഗീതു ഗോപാലകൃഷ്ണൻ (ഗീതു കൃഷ്ണ–26) പേശീക്ഷയം മൂലം ജീവിതം ചക്രക്കസേരയിലായ ആളാണ്. ഗീതു അഞ്ചാം ക്ലാസ് വരെ മാത്രമേ സ്‌കൂളിൽ പോയുള്ളൂ.
നടക്കുമ്പോൾ വീഴുന്ന അവസ്ഥ ആയതോടെ ഗീതുവിന്റെ ജീവിതം വീടിനുള്ളിലായി. അച്ഛൻ ഗോപാലകൃഷ്ണന്റെ മരണത്തോടെ അമ്മ ഓമനയുടെ കരുതലിൽ ജീവിച്ച ഗീതുവിന്റെ സഹോദരൻ ഗോകുൽ നാലര വയസ്സിൽ പനി ബാധിതനായി മരിച്ചു. വിരലുകൾ മാത്രം ചലിപ്പിക്കാൻ കഴിയുന്ന ഗീതു ഒട്ടേറെ കവിതകളെഴുതിയിട്ടുണ്ട്. ചിത്രങ്ങൾ വരച്ചു. 2017ൽ 'എന്റെ ജീവിത നൊമ്പരങ്ങൾ' എന്ന കവിതാ സമാഹാരം പുറത്തിറക്കി. അന്നത്തെ മന്ത്രി കെ.കെ.ഷൈലജയാണു പ്രകാശനം ചെയ്തത്. 'എൻ വിരൽ പാടുകൾ' എന്ന ചിത്ര സമാഹാരം നടി നവ്യ നായർ പ്രകാശനം ചെയ്തു.