കടലിൽ കാണാതായ വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കിട്ടി
Mail This Article
ചേർത്തല∙ അർത്തുങ്കൽ ആയിരംൈത ഫിഷ്‌ലാന്റിനു സമീപം കടലിൽ കുളിക്കാനിറങ്ങി കാണാതായ രണ്ടു വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് 12–ാം വാർഡ് കൊച്ചുകരിയിൽ കണ്ണന്റെയും അനിമോളുടെയും മകൻ വൈശാഖി(16)ന്റെ മൃതദേഹമാണ് ഇന്നലെ വൈകിട്ട് പുലിമുട്ടിനു തെക്കുഭാഗത്തായി കണ്ടെത്തിയത്. വൈശാഖിനൊപ്പം കുളിക്കാനിറങ്ങിയ മൂന്നാംവാർഡ് നികർത്തിൽ മുരളീധരന്റെയും ഷീലയുടെയും മകൻ ശ്രീഹരി(16)യെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വ്യാഴാഴ്ച വൈകിട്ടാണ് സുഹൃത്തുക്കളായ ആറുവിദ്യാർഥികൾ ഒരുമിച്ച് കടൽത്തീരത്തെത്തിയത്.
ഇതിൽ മൂന്നുപേർ കടലിൽ കുളിക്കാനിറങ്ങിയെങ്കിലും വൈശാഖും ശ്രീഹരിയും തിരയിൽപ്പെടുകയായിരുന്നു. തുടർന്ന് മത്സ്യത്തൊഴിലാളികളും കോസ്റ്റൽ പൊലീസും ഫയർഫോഴ്സും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഇന്നലെ രാവിലെ പൊലീസും തീരദേശപൊലീസും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും തിരച്ചിൽ തുടങ്ങി. 8.30 ന് കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ എത്തിച്ചു. ഉച്ചവരെ കടലിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെ കോസ്റ്റ് ഗാർഡ് ഹെലികോപ്്റ്ററിലുള്ള തിരച്ചിൽ നിർത്തി മടങ്ങി. വൈകിട്ട് ആറോടെയാണ് പുലിമുട്ടിനു തെക്ക് വൈശാഖിന്റെ മൃതദേഹം കണ്ടെത്തിയത്.
നഷ്ടമായത് കുടുംബത്തിന്റെ പ്രതീക്ഷ
കടലിൽ കാണാതായ വിദ്യാർഥി 12–ാം വാർഡ് കൊച്ചുകരിയിൽ കണ്ണന്റെയും അനിമോളുടെയും മകൻ വൈശാഖ് കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നു. വൈശാഖിനെ കാണാതായെന്ന വിവരമറിഞ്ഞ് ചെത്തുതൊഴിലാളിയായ കണ്ണൻ വ്യാഴാഴ്ച തീരത്തെത്തിയിരുന്നു. വൈശാഖിന്റെ അമ്മയെയും സഹോദരി അശ്വനിയെയും സമാധാനിപ്പിക്കാൻ രാത്രി ഏറെ വൈകിയാണ് വീട്ടിലേക്ക് മടങ്ങിയത്.
വൈശാഖിനൊപ്പം കടലിൽ കുളിക്കാനിറങ്ങിയ ശ്രീഹരിയെ കാണാതായതിന്റെ വേദനയിലാണ് മാതാപിതാക്കളായ കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് മൂന്നാംവാർഡ് നികർത്തിൽ മുരളീധരനും ഷീലയും. ശ്രീഹരിയും ഷീലയും കടക്കരപ്പള്ളി മൂന്നാംവാർഡിൽ നിന്ന് രണ്ടുവർഷം മുൻപാണ് കണ്ടമംഗലം സ്കൂളിനു സമീപം വാടകവീട്ടിലേക്ക് താമസം മാറിയത്. ശ്രീഹരിയെ കടലിൽ കാണാതായെന്നറിഞ്ഞതോടെ മുരളീധരൻ തീരത്തെത്തി. ശ്രീഹരിയെ കാണാതായ വിവരം ഷീലയെ ഇന്നലെയും അറിയിച്ചിരുന്നില്ല. വ്യാഴാഴ്ച വൈകിട്ട് അർത്തുങ്കൽ ആയിരംതൈ ഫിഷ്‌ലാന്റിങ് സെന്ററിനു സമീപം കടലിലാണ് ഇവരെ കാണാതായത്.