കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം: രാജസ്ഥാൻ സ്വദേശി റിമാൻഡിൽ
Mail This Article
മാരാരിക്കുളം ∙ ക്ഷേത്രങ്ങളലെ കാണിക്കവഞ്ചി കുത്തിത്തുറന്നു പണമപഹരിച്ച കേസിൽ അറസ്റ്റിലായ ബധിരനും മൂകനുമായ രാജസ്ഥാൻ സ്വദേശിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. എറണാകുളം എളംകുളം കുംബി കോളനി ലക്ഷ്മി നിവാസിൽ വാടകയ്ക്ക് താമസിക്കുന്ന രാജസ്ഥാൻ സ്വദേശി ആർ.രാഗേഷി (30)നെയാണ് ജയിലിൽ അടച്ചത്. ഇയാൾ ലഹരിമരുന്നിന് അടിമയാണെന്ന് പൊലീസ് പറഞ്ഞു.
വർഷങ്ങൾക്ക് മുൻപ് ആലപ്പുഴ കടപ്പുറത്ത് ഒട്ടകം, കുതിര സവാരി നടത്തുന്ന സംഘത്തോടൊപ്പം എത്തിയ ഇയാൾ ലഹരിക്ക് അടിമയായത്തോടെ ജോലിയിൽ നിന്നു പുറത്താക്കി. പിന്നീട് ഹോട്ടലുകളിൽ ജോലിക്ക് നിന്നെങ്കിലും ഉടമകൾ പറഞ്ഞു വിട്ടു. കൊച്ചി കടവന്ത്രയിലെ ക്ഷേത്രത്തിലെ കാണിക്കവഞ്ചിയാണ് ഒരു വർഷം മുൻപ് കുത്തിപ്പൊളിച്ചത്. അന്ന് അറസ്റ്റിലായിരുന്നു. കഴിഞ്ഞ ദിവസമാണ് ചേർത്തലയിൽ എത്തിയത്. വരകാടി ദേവിക്ഷേത്രത്തിലും തിരുവിഴ വലിയവീട് ക്ഷേത്രത്തിലുമാണ് വ്യാഴാഴ്ച പുലർച്ചെ നാലോടെ മോഷണം നടത്തിയത്.
വരകാടി ക്ഷേത്രത്തിലെ ദേവസ്വം ഓഫിസിന്റെ വാതിൽപൊളിച്ച് അകത്തുകടന്നിട്ട് ക്ഷേത്രത്തിനു മുന്നിലെ കാണിക്കവഞ്ചി പൊളിച്ചു പണമെടുത്തു. പിന്നീട് തിരുവിഴ വലിയവീട് ക്ഷേത്രത്തിലെത്തി. ശാന്തിമഠത്തിന്റെ വാതിൽപൊളിച്ച് അകത്തുകടന്നു. പണവും ക്ഷേത്രത്തിലെ മൊബൈൽഫോണും എടുത്തശേഷം ക്ഷേത്രത്തിനുമുന്നിലെ കാണിക്കവഞ്ചി പൊളിച്ചു പണമെടുത്തു. മോഷണംകഴിഞ്ഞ് ദേശീയപാതയിൽ തിരുവിഴ കവലയിലെത്തിയപ്പോൾ, പട്രോളിങ്ങിനുവന്ന മാരാരിക്കുളം പൊലീസിന്റെ പിടിയിലാകുകയായിരുന്നു. കൈയിൽ ഇരുമ്പുവടിയും പണവും ഫോണും ഉണ്ടായിരുന്നു. രണ്ടു ക്ഷേത്രങ്ങളിലെയും സിസിടിവി യിലും ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. മാരാരിക്കുളം പ്രിൻസിപ്പൽ എസ്ഐ സിസിൽ ക്രിസ്റ്റ്യൻ, എസ്ഐമാരായ ബാബു, പ്രതാപൻ, സിവിൽ പൊലീസ് ഓഫിസർ ദീപു വിജയൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.