രണ്ടു മക്കളെ കൊലപ്പെടുത്തി യുവതി ജീവനൊടുക്കിയ സംഭവം: പൊലീസുകാരനെതിരെ കുറ്റപത്രം
Mail This Article
ആലപ്പുഴ ∙ രണ്ടു മക്കളെ കൊലപ്പെടുത്തി യുവതി ജീവനൊടുക്കിയ കേസിൽ, ഭർത്താവായ പൊലീസുകാരനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ഉൾപ്പെടെ ചുമത്തി പ്രത്യേക അന്വേഷണസംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി പൊലീസ് എയ്ഡ് പോസ്റ്റിലെ സിപിഒ ആയിരുന്ന റെനീസിന്റെ ഭാര്യ നജ്‌ല (27), മക്കളായ ടിപ്പു സുൽത്താൻ (5), മലാല (ഒന്നേകാൽ) എന്നിവർ മരിച്ച കേസിലാണ് ആലപ്പുഴ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി (1)യിൽ കുറ്റപത്രം സമർപ്പിച്ചത്.
മേയ് 10ന് ആണ് റെയിൽവേ സ്റ്റേഷനു സമീപത്തെ ക്വാർട്ടേഴ്സിൽ നജ‌്‌ലയെയും കുട്ടികളെയും മരിച്ചനിലയിൽ കണ്ടെത്തിയത്. ടിപ്പു സുൽത്താന്റെ കഴുത്തിൽ ഷാൾ മുറുക്കിയും മലാലയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയ ശേഷം, നജ്‌ല കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു. സംഭവം നടന്ന ദിവസം രാത്രി ഡ്യൂട്ടിയിലായിരുന്നു റെനീസ്.റെനീസിന്റെ സുഹൃത്ത് ഷഹാനയും കേസിൽ പ്രതിയാണ്. അറസ്റ്റിലായ ഇരുവരും ഇപ്പോൾ ജാമ്യത്തിലാണ്. 66 സാക്ഷികളും 34 രേഖകളും ഉൾപ്പെടുന്നതാണ് കുറ്റപത്രം. ഡിസിആർബി ഡിവൈഎസ്പി കെ.എൽ.സജിമോന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
പ്രതികൾക്കെതിരെ പ്രധാനം പ്രേരണക്കുറ്റം
പ്രതികളായ റെനീസിനും ഷഹാനയ്ക്കും എതിരെ ആത്മഹത്യാ പ്രേരണക്കുറ്റമാണ് പ്രധാനമായും ചുമത്തിയിട്ടുള്ളത്. സ്ത്രീധനപീഡനം, പരസ്പരം ആലോചിച്ചുള്ള കുറ്റകൃത്യം, ജുവനൈൽ ജസ്റ്റിസ് ആക്ട് എന്നിവയും ചേർത്തിട്ടുണ്ട്. ഇരുവരുടെയും മൊബൈൽ ഫോണുകൾ, ക്വാർട്ടേഴ്സിലെ ഒളിക്യാമറ, കംപ്യൂട്ടർ ഹാർഡ് ഡിസ്കുകൾ ഉൾപ്പെടെയുള്ളവ ഫൊറൻസിക് പരിശോധനയിലാണ്. റിപ്പോർട്ട് ലാബിൽനിന്നു നേരിട്ട് കോടതിക്കു സമർപ്പിക്കും.