ഇൻസാഫിന്റെ സ്വപ്നം പറന്ന് പടമെടുക്കുന്നു; ഡ്രോൺ നിർമിച്ചത് പാഴ്വസ്തുക്കൾ ഉപയോഗിച്ച്
Mail This Article
അമ്പലപ്പുഴ ∙ പാഴ്വസ്തുക്കൾ ഉപയോഗിച്ച് സ്വന്തമായി ഡ്രോൺ നിർമിച്ച ഒൻപതാം ക്ലാസുകാരൻ ശ്രദ്ധേയനാകുന്നു. നീർക്കുന്നം ഇനായത്ത് മൻസിലിൽ അൻസിലിന്റെയും സുൽഫിയുടെയും മകൻ കാക്കാഴം ഗവ.ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥി മുഹമ്മദ് ഇൻസാഫാണ് 4 വർഷത്തെ പരിശ്രമത്തിനൊടുവിൽ ഡ്രോൺ നിർമിച്ചു പറപ്പിക്കുന്നത്.അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ പിതാവ് വാങ്ങിനൽകിയ ടോയ് ഡ്രോൺ തകരാറിലായത് മുഹമ്മദ് ഇൻസാഫിനു നിരാശയായി. എന്നാൽ, അധ്യാപകരുടെയും പിതാവിന്റെയും പ്രേരണയിൽ സ്വന്തമായി ഡ്രോൺ നിർമിക്കാമെന്ന ആശയം മനസ്സിലുദിച്ചു.
തകരാറിലായ മൊബൈൽ ഫോണിന്റെ ക്യാമറ, അലുമിനിയം പൈപ്പ്, സിഡി, പേന, കമ്പി, കുപ്പികളുടെ അടപ്പ്, ഐസ്ക്രീം സ്റ്റിക്, വയർ തുടങ്ങിയവ ഉപയോഗിച്ചാണു ഡ്രോൺ നിർമിച്ചത്. 4 വർഷത്തിനിടെ മൂന്നുതവണ ഡ്രോൺ നിർമിച്ചപ്പോഴും പരിശീലന പറക്കലിനിടെ തകരാർ സംഭവിച്ചു. മാതാവ് സുൽഫിയും സഹോദരി നുസ്ഹ ഫാത്തിമയും പിന്തുണയുമായി ഒപ്പം നിന്നപ്പോൾ, നാലാം തവണ നിർമിച്ച ഡ്രോൺ വിജയകരമായി പറത്താനായി. 600 മീറ്റർ ചുറ്റളവു വരെ ഇതു പറത്താം. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സ്കൂളിൽ ദേശീയപതാക ഉയർത്തുന്നതിന്റെ ദൃശ്യങ്ങൾ ഡ്രോണിന്റെ സഹായത്തോടെ പകർത്തി നൽകിയതോടെ ഇൻസാഫ് സ്കൂളിലും താരമായി.