റേഷനു പുറമേ ബാങ്കിങ് സേവനം മുതൽ ഗ്യാസ് വരെ; കെ സ്റ്റോർ പദ്ധതിയിൽ സ്മാർട്ടാകാൻ ആലപ്പുഴ ജില്ലയിലെ 5 റേഷൻ കടകൾ
Mail This Article
ആലപ്പുഴ ∙ റേഷൻകടകളുടെ മുഖഛായ മാറ്റുന്നതിന്റെ ഭാഗമായി ജില്ലയിലെ 5 റേഷൻകടകൾ സ്മാർട്ടാകുന്നു. അരിയും മണ്ണെണ്ണയും ഗോതമ്പും മാത്രമല്ല, ബാങ്കിങ് സേവനം മുതൽ ഗ്യാസ് വരെ ലഭിക്കുന്ന ഹൈടെക് കേന്ദ്രങ്ങളായാണ് റേഷൻകടകൾ ഉയരുന്നത്. കെ സ്റ്റോർ (കേരള സ്റ്റോർ) പദ്ധതി നടപ്പാക്കുന്നതിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് ജില്ലയിലെ 5 റേഷൻ കടകൾ സ്മാർട് പദവിയിൽ എത്തുന്നത്. മിനി ബാങ്കിങ്, അക്ഷയ കേന്ദ്രം, മാവേലി സ്റ്റോർ, മിനി ഗ്യാസ് ഏജൻസി, മിൽമ ബൂത്ത് എന്നിവ ഒരേ കുടക്കീഴിൽ ചേർത്തുനിർത്തുന്നതാണ് കെ സ്റ്റോർ പദ്ധതി.
ജില്ലയിൽ ചേർത്തല, അമ്പലപ്പുഴ, കുട്ടനാട്, മാവേലിക്കര, കാർത്തികപ്പള്ളി എന്നീ താലൂക്കുകളിലെ ഓരോ റേഷൻകട വീതമാണു സ്മാർട്ടാകുന്നത്. സ്മാർട്ടാകുന്ന റേഷൻകടകളുടെ പട്ടിക ജില്ലാ സപ്ലൈ ഓഫിസർ ഭക്ഷ്യ, സിവിൽ സപ്ലൈസ് വകുപ്പിനു കൈമാറിയിരുന്നു. ഈ മാസം പ്രവർത്തനം തുടങ്ങാനാണ് ആദ്യം പദ്ധതിയിട്ടിരുന്നത്. ലോഗോ ഉൾപ്പെടെ തയാറാക്കിക്കഴിഞ്ഞു. 300 ചതുരശ്ര അടിയുള്ള റേഷൻ കടകളെയാണു പദ്ധതിക്കായി നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളൊരുക്കി കമ്മിഷണറേറ്റിൽ നിന്നുള്ള അന്തിമ തീരുമാനത്തിനായി കാത്തിരിക്കുകയാണ് തിരഞ്ഞെടുക്കപ്പെട്ട റേഷൻ കടകൾ. വരും ദിവസങ്ങളിൽ കൂടുതൽ കടകൾ സ്മാർട്ടാക്കാനാണു തീരുമാനം.
സേവനങ്ങൾ ഒരു കുടക്കീഴിൽ
മാവേലി സ്റ്റോറുകൾ വഴി നിലവിൽ നൽകി വരുന്ന 13 ഇന സബ്സിഡി സാധനങ്ങളും നിത്യോപയോഗ സാധനങ്ങളും കെ സ്റ്റോറിൽ ലഭ്യമാണ്. 5000 രൂപ വരെയുള്ള പണമിടപാട് റേഷൻകടകൾ വഴി നടത്താം. 5 കിലോ വരുന്ന ചെറിയ ഗ്യാസ് സിലിണ്ടറും പാൽ ഉൾപ്പെടെയുള്ള മിൽമ ഉൽപന്നങ്ങളും റേഷൻകടകളിൽ നിന്നു വാങ്ങാം. വൈദ്യുതി ബിൽ, വെള്ളക്കരം തുടങ്ങിയവ അടയ്ക്കാനും വിവിധ സർക്കാർ ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാനുമുള്ള സൗകര്യങ്ങളും ഉണ്ടാകും. എല്ലാ റേഷൻകാർഡ് ഉടമകൾക്കും കെ സ്റ്റോർ ആനുകൂല്യങ്ങൾ ലഭിക്കും. കാർഡ് ഉടമകൾക്ക് ബാങ്കിനെയോ എടിഎമ്മിനെയോ ആശ്രയിക്കാതെ റേഷൻകടകളിൽ നിന്നു പണം പിൻവലിക്കാം. ബാങ്കുമായി ബന്ധിപ്പിച്ച സ്മാർട് കാർഡ് വഴി സ്വന്തം അക്കൗണ്ടിൽ നിന്ന് എടിഎം മാതൃകയിൽ പണം പിൻവലിക്കാം.