ADVERTISEMENT

ആലപ്പുഴ∙ നെഹ്‌റു ട്രോഫി വള്ളംകളിയിൽ പങ്കെടുക്കുന്ന വള്ളങ്ങളുടെ റജിസ്ട്രേഷൻ ഇന്നാരംഭിക്കും. വള്ളംകളിക്കു മുന്നോടിയായുള്ള ക്യാപ്റ്റൻസ് ക്ലിനിക് 27ന് ആലപ്പുഴ വൈഎംസിഎ ഹാളിൽ നടക്കും. ജലോത്സവത്തിന്റെ നിബന്ധനകളും നിർദേശങ്ങളും വിശദമാക്കുകയും ടീമുകളെ പരിചയപ്പെടുത്തുകയും ചെയ്യും. ഈ വർഷത്തെ വള്ളംകളിക്കായി ആലപ്പുഴ റവന്യു ഡിവിഷൻ ഓഫിസിൽ നിന്നു റജിസ്ട്രേഷൻ ഫോം വാങ്ങിയ എല്ലാ ചുണ്ടൻ വള്ളങ്ങളുടെയും മറ്റ് കളിവള്ളങ്ങളുടെയും ക്യാപ്റ്റൻമാരും ലീഡിങ് ക്യാപ്റ്റൻമാരും നിർബന്ധമായും മീറ്റിൽ പങ്കെടുക്കണമെന്ന് ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയറും എൻടിബിആർ ഇൻഫ്രാസ്ട്രക്ചർ കമ്മിറ്റി കൺവീനറുമായ ബിനു ബേബി അറിയിച്ചു.

തുഴച്ചിലുകാർ ഫോം പൂരിപ്പിച്ചു നൽകണം

നെഹ്‌റു ട്രോഫി വള്ളംകളിയിൽ പങ്കെടുക്കുന്ന ചുണ്ടൻ വള്ളങ്ങളിലെ തുഴച്ചിലുകാർക്കുള്ള ഫോം ആലപ്പുഴ സബ് കലക്ടർ ഓഫിസിൽ ലഭിക്കും. ഫോം പൂരിപ്പിച്ച് 29ന് മുൻപ് ആലപ്പുഴ ബോട്ട് ജെട്ടിക്ക് എതിർവശത്തുള്ള മിനി സിവിൽ സ്റ്റേഷൻ രണ്ടാം നിലയിലെ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയത്തിൽ എത്തിക്കണം.

നിറച്ചാർത്ത് മത്സരങ്ങൾ ഇന്ന്

നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗമായി പബ്ലിസിറ്റി കമ്മിറ്റി വിദ്യാർഥികൾക്കായി നടത്തുന്ന നിറച്ചാർത്ത് മത്സരങ്ങൾ ഇന്ന് ആലപ്പുഴ ലിയോ തേർട്ടീന്ത് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10ന് പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.

വിഡിയോ മത്സരം:എൻട്രികൾ 24 വരെ

നെഹ്‌റു ട്രോഫിയുടെ പ്രചാരണത്തിനായുള്ള വിഡിയോ മത്സരത്തിന് എൻട്രികൾ സമർപ്പിക്കുന്നതിനുള്ള സമയപരിധി 24 വരെ നീട്ടി. പശ്ചാത്തല സംഗീതം ഉൾപ്പെടെയുള്ള പരമാവധി ഒരു മിനിറ്റിൽ കവിയാത്ത വിഡിയോകളാണ് സമർപ്പിക്കേണ്ടത്. അനിമേഷൻ വിഡിയോകളും പരിഗണിക്കും. എൻട്രികൾ ഇമെയിൽ, ഡിവിഡി, പെൻ ഡ്രൈവ് ആയോ സമർപ്പിക്കാം. വിലാസം: കൺവീനർ, നെഹ്‌റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റി, ജില്ലാ ഇൻഫർമേഷൻ ഓഫിസ്, സിവിൽ സ്റ്റേഷൻ, ആലപ്പുഴ- 688001. ഇ മെയിൽ: ntbrvideos@gmail.com

സ്മരണികയിലേക്ക് രചനകൾ ക്ഷണിച്ചു

നെഹ്റു ട്രോഫി ജലോത്സവത്തിന്റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന സ്മരണികയിലേക്ക് രചനകൾ ക്ഷണിച്ചു. മലയാളം/ ഇംഗ്ലിഷ് കഥ, കവിത, ലേഖനങ്ങൾ എന്നീ വിഭാഗങ്ങളിൽ രചനകൾ നൽകാം.കലക്ടറേറ്റിലെ എഡിഎം ഓഫിസിൽ എത്തിക്കുകയോ ntbrsouvenir@gmail.com എന്ന ഇ മെയിൽ വിലാസത്തിൽ അയയ്ക്കുകയോ ചെയ്യാം. ഫോൺ: 9061481390.

ടിക്കറ്റ് വിൽപന 3 ലക്ഷം കടന്നു

വള്ളംകളിയുടെ ടിക്കറ്റ് വിൽപനയിലൂടെ ഇതുവരെ ലഭിച്ചത് 3 ലക്ഷം രൂപ. ഓൺലൈൻ മുഖേന 2 ലക്ഷത്തിൽ അധികം രൂപയുടെ ടിക്കറ്റുകൾ ഇതിനോടകം വിൽപന നടത്തി. സർക്കാർ ഓഫിസുകൾ വഴി നേരിട്ടുള്ള ടിക്കറ്റ് വിൽപന കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. ടിക്കറ്റ് വിൽപനയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com