ഓണക്കിറ്റ് വിതരണം 23 മുതൽ, ആദ്യം മഞ്ഞ കാർഡിന്; വിതരണം ചെയ്യും, ഒപ്പം കുടിശിക ലഭിക്കാൻ കോടതിയിലേക്കും
Mail This Article
ആലപ്പുഴ ∙ ഓണക്കിറ്റ് ജില്ലയിലെ റേഷൻ കടകൾ വഴി 23 മുതൽ വിതരണം ചെയ്യും. അന്ത്യോദയ അന്നയോജന കാർഡ് ഉടമകൾക്കാണു ആദ്യ വിതരണം. വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം 22ന് വൈകിട്ട് 4.30ന് ഹരിപ്പാട്ട് മന്ത്രി പി.പ്രസാദ് നിർവഹിക്കും. എണ്ണമനുസരിച്ച് ഓരോ റേഷൻ കടകൾക്കുള്ള കിറ്റ് 22ന് എത്തിക്കും. അതിനായി തുണി സഞ്ചിയിൽ 13 ഇനങ്ങൾ അടങ്ങുന്ന ഭക്ഷ്യക്കിറ്റ് വിവിധ കേന്ദ്രങ്ങളിൽ തയാറാക്കുന്ന ജോലി പുരോഗമിക്കുന്നു. ചേർത്തല, ആലപ്പുഴ, കുട്ടനാട്, ഹരിപ്പാട്, ചെങ്ങന്നൂർ, മാവേലിക്കര സപ്ലൈകോ ഡിപ്പോ മാനേജർമാരുടെ ചുമതലയിൽ ഇക്കാര്യങ്ങൾ പൂർത്തിയാക്കാനാണ് സർക്കാർ നിർദേശം.
കിറ്റ് ഒന്നിന് 1 രൂപ 65 പൈസ കൂലി
പായസം വയ്ക്കാനുള്ള 500 ഗ്രാം ഉണക്കലരി ഉൾപ്പെടെ 13 ഇനങ്ങൾ നിറയ്ക്കുന്നതിന് തൊഴിലാളികൾക്ക് സഞ്ചി ഒന്നിന് 1 രൂപ 65 പൈസ കൂലിയായി നൽകും. ഓരോ കേന്ദ്രത്തിലും എട്ടോ പത്തോ സ്ത്രീ തൊഴിലാളികളുണ്ട്. തുടർന്നു ലോറിയിൽ റേഷൻ കടകളിൽ എത്തിക്കും. കഴിഞ്ഞ വർഷം 15 ഇനങ്ങൾ ഉണ്ടായിരുന്നു. ഇത്തവണ ആട്ട, സോപ്പ് എന്നിവ ഉൾപ്പെടുത്തിയിട്ടില്ല. പരമാവധി 500 രൂപ ചെലവ് വരുന്നതാണ് ഇത്തവണത്തെ കിറ്റ്.
ആദ്യം മഞ്ഞ കാർഡിന്
അന്ത്യോദയ അന്ന യോജന വിഭാഗത്തിൽപെട്ട മഞ്ഞ കാർഡ് ഉടമകൾക്ക് 23നും 24നും കിറ്റ് ലഭിക്കും. പിങ്ക് കാർഡിന് 25, 26, 27 നും നീല കാർഡിന് 29, 30, 31 നും വെള്ള കാർഡിന് സെപ്റ്റംബർ 1,2,3 നും കിറ്റ് വാങ്ങാം. നിശ്ചിത തീയതിക്ക് വാങ്ങാൻ കഴിയാത്തവർക്ക് സെപ്റ്റംബർ 4,5,6,7നും കൈപ്പറ്റാം.
വിതരണം ചെയ്യും, ഒപ്പം കോടതിയിലേക്കും
കഴിഞ്ഞ ഓണക്കിറ്റ് വിതരണം ചെയ്തതിന് 5 രൂപ വീതവും കോവിഡ് കാലത്ത് 11 മാസം വിതരണം ചെയ്ത കിറ്റിന് 7 രൂപ വീതവും കമ്മിഷൻ കുടിശിക കിട്ടാനുള്ള സാഹചര്യത്തിൽ ഇത്തവണ കിറ്റ് വിതരണത്തിൽ നിന്നും വിട്ടുനിൽക്കണം എന്നായിരുന്നു റേഷൻ വ്യാപാരികളുടെ തീരുമാനം. എന്നാൽ തീരുമാനത്തിൽ നിന്നും തൽക്കാലം പിന്മാറി. കമ്മിഷൻ കുടിശിക ലഭിക്കാൻ 26 ന് ഹൈക്കോടതിയിൽ റിട്ട് ഫയൽ ചെയ്യും. കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി വി.അജിത്കുമാർ ആണ് റിട്ട് ഫയൽ ചെയ്യുന്നത്.