ഇലമ്പനം തോട്ടിന്റെ നവീകരണത്തിന്റെ ഭാഗമായി മാലിന്യ നീക്കം തുടങ്ങി; പ്രഹസനമെന്ന് ആരോപണം
Mail This Article
മാന്നാർ ∙ ഇലമ്പനം തോട്ടിന്റെ നവീകരണത്തിന്റെ ഭാഗമായി മാലിന്യ നീക്കം തുടങ്ങി, പ്രഹസനമെന്ന് ആരോപണം. അപ്പർകുട്ടനാട്ടിലെ 2700 ഏക്കർ വരുന്ന കൃഷിയിടത്തെ ജലസേചനത്തിനുള്ള തോടാണ് ഇലമ്പലനം. വിഷവർശേരിക്കരയിലെ മൂർത്തിട്ടയിൽ തുടങ്ങി പാവുക്കരയുടെ മധ്യത്തിലൂടെ മുക്കാത്താരി, വള്ളവൻതിട്ട , വയരപ്പുറം പാലം, ചക്കിട്ടപ്പാലം, വാലയിൽപ്പടി വഴി ഇവിടെ ചേരുന്ന അച്ചൻകോവിലാറിന്റെ കൈവഴിയും ചേർന്ന് വള്ളക്കാലി പാലം കടന്നു പമ്പാനദിയിൽ പതിക്കുന്ന കൈവഴിയാണ് ഇലമ്പനം തോട്.
ഈ തോടിന്റെ നവീകരണം എന്ന പേരിൽ ഒരാഴ്ചയായി മണ്ണുമാന്തി ഉപയോഗിച്ച് മാലിന്യവും പോളയും ജലസസ്യങ്ങളും വാരി തോടിന്റെ കരയ്ക്കുള്ള റോഡിന്റെ കരകളിലായി ഇട്ടു. ഇതു കർഷക ക്ഷേമത്തിനാണെന്ന് അധികൃതർ പറയുന്നെങ്കിലും ജനത്തിന്റെ സഞ്ചാരസ്വാതന്ത്ര്യത്തെ ബാധിച്ചിരിക്കുകയാണ്. ഈ നിർമാണം ഒന്നുരണ്ടു ദിവസത്തിനു ശേഷം പൂർത്തിയാക്കി കരാറുകാരൻ സ്ഥലം വിടും. എന്നാൽ തോട്ടിലേക്കു വീണു കിടക്കുന്ന മരങ്ങളും മറ്റും മാറ്റാറില്ല.
ഇതു കാരണം നീരൊഴുക്കു സ്ഥിരമായി നിലച്ചു കിടക്കുന്നതാണിവിടെ പതിവ്. നേരാംവണ്ണം ഇലമ്പനം തോട് നവീകരിച്ചാൽ നീരൊഴുക്കുണ്ടായി ഇവിടെ മാലിന്യം കെട്ടിക്കിടക്കാതെ പമ്പാനദി വഴി തോട്ടപ്പള്ളി സ്പിൽവേയിലെത്തി കടലിൽ ചെന്നുചേരുന്നതാണ് പണ്ടത്തെ പതിവ്. ഇപ്പോൾ നടക്കുന്ന തരത്തിലുള്ള നവീകരണമല്ല വേണ്ടതെന്ന് അധികൃതരെ നാട്ടുകാരും കർഷകരും അറിയിച്ചിട്ടും ഫലമില്ല. അധികൃതരുടെ ശ്രദ്ധയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.