തന്റേതെന്ന് സമ്മതിച്ചെങ്കിലും ഉപേക്ഷിച്ച കുഞ്ഞിനെ തൽക്കാലം യുവതിക്ക് വിട്ടുകൊടുക്കില്ല
Mail This Article
ആലപ്പുഴ ∙ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ നവജാതശിശു തന്റേതാണെന്നു യുവതി സമ്മതിച്ചെന്ന് പൊലീസ്. ഇവർ വനിതാ – ശിശു ആശുപത്രിയിൽ ചികിത്സയിലാണ്. കുഞ്ഞിനെ ഉപേക്ഷിക്കാൻ മറ്റാരുടെയെങ്കിലും സഹായം തേടിയിരുന്നോ എന്ന് വരുംദിവസങ്ങളിലെ അന്വേഷണത്തിലേ വ്യക്തമാകൂ.
യുവതിയുടെ മാനസികാരോഗ്യം കൂടി കണക്കിലെടുത്തേ ചോദ്യംചെയ്യൽ തുടരാനാകൂ എന്നും പൊലീസ് അറിയിച്ചു. കുഞ്ഞിനെ തൽക്കാലം ഇവർക്കു വിട്ടുകൊടുക്കേണ്ട എന്നാണ് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ തീരുമാനം. ഡിഎൻഎ ടെസ്റ്റ് നടത്തി, അമ്മയുടെയും വീട്ടുകാരുടെയും ആവശ്യം കൂടി പരിഗണിച്ചു മാത്രമേ വിട്ടുനൽകൂ എന്ന് ജില്ലാ ശിശുസംരക്ഷണ ഓഫിസർ ടി.വി.മിനിമോൾ പറഞ്ഞു.
തുമ്പോളി വികസനം പടിഞ്ഞാറുഭാഗത്ത് 9നു രാവിലെ പതിനൊന്നോടെയാണ് കുറ്റിക്കാട്ടിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കുഞ്ഞിനെ കണ്ടത്. ആക്രി പെറുക്കാനെത്തിയ അതിഥിത്തൊഴിലാളിയായ യുവാവാണ് സമീപവാസികളെ വിവരമറിയിച്ചത്.
നാട്ടുകാർ ചേർന്ന് കുഞ്ഞിനെ വനിതാ–ശിശു ആശുപത്രിയിലെത്തിച്ചു. കുട്ടിയെ കണ്ടെത്തിയ സ്ഥലത്തിനടുത്ത് താമസിക്കുന്ന യുവതിയും ഇതേ ആശുപത്രിയിൽ രക്തസ്രാവത്തിനു ചികിത്സ തേടിയെത്തിയിരുന്നു. പക്ഷേ, കുഞ്ഞ് ഇവരുടേതാണെന്നു സമ്മതിച്ചിരുന്നില്ല.