നഷ്ടപരിഹാരം ലഭിച്ചിട്ടും കെട്ടിടം പൊളിക്കാതെ ഉടമകൾ ; ‘പൊളിച്ചടുക്കി’ ദേശീയപാത അതോറിറ്റി
Mail This Article
കായംകുളം ∙ ദേശീയപാത വികസനത്തിന്റെ ഭാഗമായി നഷ്ടപരിഹാരം ലഭിച്ചിട്ടും ഉടമകൾ പൊളിച്ചുമാറ്റാത്ത കെട്ടിടങ്ങൾ ദേശീയപാത അതോറിറ്റി പൊളിച്ചുതുടങ്ങി. നഷ്ടപരിഹാരം കൈപ്പറ്റി മാസങ്ങൾ കഴിഞ്ഞിട്ടും പൊളിച്ച് മാറ്റാത്ത 6 കെട്ടിടങ്ങൾ പറവൂർ–കൊറ്റുകുളങ്ങര റീച്ചിൽ ഇന്നലെ നീക്കി. ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ, സ്ഥലമെടുപ്പ് സ്പെഷൽ തഹസിൽദാർ എന്നിവരുടെ നേതൃത്വത്തിലാണ് ഇന്നലെ നങ്ങ്യാർകുളങ്ങരയ്ക്ക് സമീപം ഏറ്റെടുത്ത സ്ഥലത്തെ കെട്ടിടങ്ങൾ നിർബന്ധപൂർവം പൊളിച്ച് മാറ്റിയത്. 22 മുതൽ 3 ടീമുകളായി തിരിഞ്ഞാണ് ഏറ്റെടുത്ത സ്ഥലത്തെ കെട്ടിടങ്ങൾ പൊളിക്കുന്നത്.
ഇതിനായി തഹസിൽദാർ ഉൾപ്പെടെ 3 റവന്യു ജീവനക്കാരും 2 പൊലീസുകാരും അടങ്ങുന്ന സ്ക്വാഡിന് രൂപം നൽകിയിട്ടുണ്ട്. ഇതുവരെ നഷ്ടപരിഹാരം കൈപ്പറ്റാത്തവർ അദാലത്തിൽ പങ്കെടുത്ത് ഉടൻ കെട്ടിടങ്ങൾ പൊളിച്ച് മാറ്റുന്നതിനു തയാറാകണമെന്നും ജില്ലാ ഭരണകൂടം നിർദേശം നൽകി. ഇത്തരം കെട്ടിടങ്ങൾ 29ന് മുൻപ് പൊളിക്കുന്നതിന് നടപടി സ്വീകരിക്കാനാണ് ആലോചിക്കുന്നതെന്ന് ദേശീയപാത അതോറിറ്റി അധികാരികൾ വ്യക്തമാക്കി. ഇനി ഉടമകളുടെ അനുമതിയില്ലാതെ തന്നെ കെട്ടിടം നീക്കം ചെയ്യാനാണ് നിർദേശം നൽകിയിരിക്കുന്നത്. മറ്റു ജില്ലകളിൽ നിർമാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നതിനാൽ ഇനി കാലതാമസം അനുവദിക്കേണ്ട എന്ന നിലപാടിലാണ് ദേശീയപാത അതോറിറ്റി. അതിനാണ് പൊലീസിനെ കൂടി ഉൾപ്പെടുത്തി പ്രത്യേക സ്ക്വാഡിന് രൂപം നൽകിയത്.