ഹെൽമറ്റ് ധരിച്ചു ബസ് ഓടിച്ച് കെഎസ്ആർടിസി ഡ്രൈവർമാർ
Mail This Article
ആലപ്പുഴ / കൊച്ചി / കൊല്ലം∙ ഹർത്താൽ ദിനത്തിൽ കല്ലേറിൽ നിന്നു സംരക്ഷണം തേടി ഹെൽമറ്റ് വച്ചു ബസ് ഓടിച്ച് കെഎസ്ആർടിസി ഡ്രൈവർമാർ. ആലപ്പുഴ ഡിപ്പോയിലെ സുജീഷ് മോഹനും കൊട്ടാരക്കര ഡിപ്പോയിലെ എ.ജെ. തങ്കച്ചനും എറണാകുളം പറവൂർ ഡിപ്പോയിലെ ജി.എസ്. ടെൻസിയുമാണ് ഹെൽമറ്റ് ധരിച്ചത്.
അമ്പലപ്പുഴ വളഞ്ഞവഴിയിൽ ഉൾപ്പെടെ കെഎസ്ആർടിസി ബസുകൾക്ക്നേരെ രാവിലെ ആക്രമണം ഉണ്ടായതോടെയാണ് ആലപ്പുഴയിൽ നിന്നു പുളിങ്കുന്നിലേക്കു സർവീസ് നടത്തിയ ബസിലെ ഡ്രൈവർ ആലപ്പുഴ കാട്ടൂർ കുറ്റിക്കൽ സുജീഷ് ഹെൽമറ്റ് വയ്ക്കാൻ തീരുമാനിച്ചത്.സ്വന്തം തല സംരക്ഷിക്കാൻ വേറെ മാർഗമില്ലാത്ത സാഹചര്യത്തിലാണ് ഹെൽമറ്റ് ഉപയോഗിച്ചതെന്നു സുജീഷ് പറഞ്ഞു.
കൊട്ടാരക്കര-ആനക്കോട്ടൂർ-പുത്തൂർ ഓർഡിനറി ബസിലെ ഡ്രൈവറാണ് ആലപ്പുഴ മാരാരിക്കുളം അരശർകടവിൽ തങ്കച്ചൻ. 3 വർഷം മുൻപ് ആലപ്പുഴയിൽ ഹർത്താൽ ദിനത്തിൽ തങ്കച്ചൻ ഓടിച്ച ബസ് സമരാനുകൂലികൾ ആക്രമിച്ചിരുന്നു. ആ സംഭവം ഭയത്തോടെയാണ് ഓർക്കുന്നതെന്നും ഹെൽമറ്റ് ധരിക്കാൻ അതാണു കാരണമെന്നും തങ്കച്ചൻ പറഞ്ഞു.
കാക്കനാട് പടമുകൾ സ്വദേശിയായ ടെൻസി ആലുവ – പറവൂർ റൂട്ടിൽ ബസ് ഓടിക്കുമ്പോഴാണ് ഹെൽമറ്റ് ധരിച്ചത്. ഹർത്താലുകളിൽ നടന്ന ആക്രമണങ്ങളിൽ തലയ്ക്കും കണ്ണിനും പരുക്കേറ്റ സുഹൃത്തുക്കൾ ഉള്ളതിനാലാണു ഹെൽമറ്റ് ധരിച്ചതെന്നും ടെൻസി പറഞ്ഞു.