ബിഹാർ മോഡൽ നടപ്പാക്കിയാൽ ബിജെപിയെ താഴെയിറക്കാം: എം.വി.ഗോവിന്ദൻ
Mail This Article
ആലപ്പുഴ ∙ ബിഹാർ മോഡലിൽ എല്ലാ സംസ്ഥാനങ്ങളിലും പ്രാദേശിക പാർട്ടികൾ ഉൾപ്പെടെയുള്ളവ ചേർന്ന് പുതിയ കൂട്ടുകെട്ട് ഉണ്ടാക്കി മുന്നോട്ട് പോയാൽ ബിജെപിയെ അധികാരത്തിൽ നിന്ന് താഴെയിറക്കാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അഴീക്കോടൻ അനുസ്മരണ ദിനത്തിന്റെ ഭാഗമായി, കേന്ദ്ര സർക്കാരിന്റെ വിലക്കയറ്റ– വർഗീയ നയങ്ങൾക്കെതിരെ സിപിഎം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച റാലിയും സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
2024–ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി വീണ്ടും അധികാരത്തിൽ വന്നാൽ ആർഎസ്എസിന്റെ നൂറാം വാർഷികമായ 2025 കാത്തിരിക്കുന്നത് ഹിന്ദു രാഷ്ട്ര പ്രഖ്യാപനത്തിനായിരിക്കും. സംസ്ഥാനതലങ്ങളിൽ ബദൽ ഒരുക്കിയാൽ ബിജെപിയെ 50 സീറ്റിൽ ഒതുക്കാം. ഒരു വികസന പ്രവർത്തനവും നടത്താൻ ഇടതുമുന്നണിയെ അനുവദിക്കില്ലെന്ന് കോൺഗ്രസും ലീഗും ബിജെപിയും എസ്ഡിപിഐയും പിന്നെ ഗവർണറും ചേർന്നു കൂട്ടുകെട്ട് ഉണ്ടാക്കി. ലോകത്തെ ഏറ്റവും വികസിതമായ രാജ്യത്തിനൊപ്പം കേരളത്തെ ഉയർത്തിക്കൊണ്ടുവരാനുളള ശ്രമമാണ് പിണറായി സർക്കാർ നടത്തുന്നതെന്നും ഗോവിന്ദൻ പറഞ്ഞു.
സംസ്ഥാന സമിതി അംഗം സി. ബി.ചന്ദ്രബാബു അധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ സെക്രട്ടറി ആർ. നാസർ, എ.എം. ആരിഫ് എംപി, എംഎൽഎമാരായ എച്ച്. സലാം, പി.പി. ചിത്തരഞ്ജൻ, ദലീമ ജോജോ, എം.എസ്.അരുൺകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, നഗരസഭാധ്യക്ഷ സൗമ്യരാജ്, ജി.വേണുഗോപാൽ, കെ. പ്രസാദ്, കെ. രാഘവൻ, കെ.എച്ച്. ബാബുജാൻ, ജി. ഹരിശങ്കർ, ജി.രാജമ്മ, എ. മഹേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
എം.വി. ഗോവിന്ദന് സ്വീകരണം നൽകി
സിപിഎം സംസ്ഥാന സെക്രട്ടറിയായശേഷം ആദ്യമായി ജില്ലയിൽ എത്തിയ എം.വി. ഗോവിന്ദന് സിപിഎം ജില്ലാ കമ്മിറ്റി ഊഷ്മള സ്വീകരണം നൽകി. ജില്ലാ കമ്മിറ്റിക്കുവേണ്ടി സെക്രട്ടറി ആർ. നാസറാണ് ആദ്യം പൊന്നാട അണിയിച്ച് സ്വീകരിച്ചത്. തുടർന്ന് ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിലും സ്വീകരണം നൽകി. മാവേലിക്കര ഏരിയ കമ്മിറ്റിക്കുവേണ്ടി, ഓണാട്ടുകരയുടെ പ്രതീകമായ കെട്ടുകാഴ്ചയുടെ മാതൃക കെ. രാഘവൻ സമ്മാനിച്ചു.
മാരാരിക്കുളം ഏരിയ കമ്മിറ്റിക്കുവേണ്ടി കെ.ആർ. ഭഗീരഥൻ ചുണ്ടൻവള്ളത്തിന്റെ രൂപം നൽകി. കായംകുളം ഏരിയ സെക്രട്ടറി പി. അരവിന്ദാക്ഷൻ തടിയിൽ തീർത്ത അരിവാൾ ചുറ്റികനക്ഷത്രം സമ്മാനിച്ചു. മറ്റുള്ളവർ പൊന്നാട അണിയിച്ചു.സമ്മേളനത്തിനു മുന്നോടിയായി എസ്ഡിവി മൈതാനത്ത് നിന്ന് തുടങ്ങിയ റാലിയിൽ ഏരിയ കമ്മിറ്റികളിൽ നിന്നുള്ള ഒട്ടേറെപ്പേർ പങ്കെടുത്തു. തുടർന്ന് മുനിസിപ്പൽ ടൗൺ ഹാളിൽ ചേർന്ന സമ്മേളനം എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു.
രാഹുൽ കേരള സർക്കാരിനെ വിമർശിച്ചിട്ടില്ല
ജാഥ നടത്തുന്ന രാഹുൽ ഗാന്ധി കേരളത്തിലെ സർക്കാരിനെ വിമർശിച്ചിട്ടില്ലെന്നും ജാഥയ്ക്കൊപ്പം നടക്കുന്ന ചിലർ വിമർശിക്കുന്നതിന് മറുപടി നൽകിയിട്ടുണ്ടെന്നും എം.വി. ഗോവിന്ദൻ. ജാഥ നടത്തിയതുകൊണ്ട് മാത്രം കോൺഗ്രസ് രക്ഷപ്പെടില്ല. നയവും നിലപാടുമാണ് പ്രശ്നം. ബിജെപിയെ പ്രതിരോധിക്കാനുള്ള മതനിരപേക്ഷത മുന്നോട്ട് വയ്ക്കാൻ കോൺഗ്രസിനു ശേഷിയില്ല. എങ്കിലും കോൺഗ്രസിനെ പൂർണമായി തള്ളിക്കളയുന്നില്ലെന്നും ഗോവിന്ദൻ പറഞ്ഞു.